ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘ഡിജിറ്റല്‍ കൊല്ലം’ സൈബര്‍ സിറ്റിസണ്‍ഷിപ് പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയായിമാറും കൊല്ലം. ഇ-ജീവനോപാധികളും ഇ-സേവനങ്ങളും ഫലപ്രദമായി ഉപയോഗിക്കാനും സൈബര്‍ സാമ്പത്തികഇടപാടുകള്‍ സുരക്ഷിതമായിനടത്താന്‍ പ്രാപ്തരാക്കുകയും സമൂഹമാധ്യമങ്ങളില്‍ അന്തസ്സും സഹിഷ്ണുതയും പാലിക്കുന്ന പുതുസമൂഹമായി രൂപപ്പെടുത്തുകയുമാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

സ്വന്തമായി സ്മാര്‍ട്ട്ഫോണുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ജില്ലയിലെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, വാര്‍ഡുകളിലും പഠിതാക്കള്‍ക്കായി ക്ലാസ് റൂം പരിശീലനകേന്ദ്രങ്ങള്‍ നടത്തും. 500 രൂപ കോഴ്സ് ഫീസില്‍ രജിസ്ട്രേഷന്‍, പുസ്തകങ്ങള്‍, പരിശീലനക്ലാസുകള്‍, ഓണ്‍ലൈന്‍ പഠനസഹായി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടും. മൂന്നുമാസമാണ് പരിശീലനകാലം. ഒരു പഠിതാവിന് 30 മണിക്കൂര്‍ പരിശീലനം ലഭിക്കും. പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് ജില്ലാ പഞ്ചായത്തും സര്‍വ്വകലാശാലയും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കും.

പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച പ്രഥമയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യ ഡിജിറ്റല്‍ സാക്ഷരത ജില്ലയായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട ജീവിതം നേടുന്നതോടൊപ്പം വെര്‍ച്വല്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി എം മുബാറക്ക് പാഷ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി, യൂണിവേഴ്‌സിറ്റി സൈബര്‍ കണ്‍ട്രോളര്‍ എം ജയമോഹന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ ബിജു കെ മാത്യു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു