• അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ് കുടുംബശ്രീ : ഡെപ്യൂട്ടി സ്പീക്കര്‍
  • 46 ലക്ഷം കുടുംബശ്രീ വനിതകള്‍ വിദ്യാലയങ്ങളിലെത്തുന്ന ബൃഹത് ക്യാമ്പയിന്‍

കുടുംബശ്രീ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ് നല്‍കുന്നതിന് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സംഘടന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും, പുതിയ സാധ്യതകള്‍ പരമാവധി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ പരിചയപ്പെടുത്തുവാനും കുടുംബശ്രീ സംസ്ഥാനമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് തിരികെ സ്‌കൂളിലേക്ക് എന്ന ക്യാമ്പയിനു തുടക്കം കുറിക്കുന്നത്.

അതിജീവനത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് കുടുംബശ്രീ എന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളില്‍ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സ്‌കൂള്‍ പിടിഎയുടെയും സഹകരണത്തോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പയിനായിരിക്കും ‘തിരികെ സ്‌കൂളില്‍’. വിജ്ഞാന സമ്പാദനത്തിന്റെ ഭാഗമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പയ്ന്റെ മുഖ്യ സവിശേഷത. 20000 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1071 സി.ഡി.എസുകള്‍, 15,000 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ സ്‌നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അര കോടിയിലേറെ പേരാണ് കാമ്പയിനില്‍ പങ്കാളിത്തം വഹിക്കുക.

ജീവിതമെന്ന വിദ്യാലയത്തില്‍ നമ്മുടെ കുടുംബശ്രീ സഹോദരിമാര്‍ ഒന്നടങ്കം ഉത്തമ വിദ്യാര്‍ഥികളായി മാറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി .കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില,പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി സജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, എ പി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.