എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എറണാകുളം ജില്ലയില്‍ എല്ലാ വീടുകളിലും വെള്ളം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു. 2570.53 കോടി രൂപയാണ് ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭരണാനുമതി തുക. 160 പദ്ധതികളില്‍ 70 എണ്ണം ഇതുവരെ പൂര്‍ത്തിയാക്കി. പദ്ധതി വഴി 1,28,057 കണക്ഷനുകള്‍ അനുവദിച്ചു.

സ്വകാര്യഭൂമികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും ഏജന്‍സികളുടെയും വനംവകുപ്പിന്റെയും അനുമതി ആവശ്യമുള്ളിടത്ത് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.