മൂന്നാറിലെ മാലിന്യപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് നിയമസഭ പരിസ്ഥിതി സമിതി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി യോഗമാണ് ആവശ്യം മുന്നോട്ട് വച്ചത്. നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമിതി ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എം.എല്‍.എ അറിയിച്ചു. ‘നമ്മുടെ മൂന്നാര്‍’ എന്ന പദ്ധതി തയ്യാറാക്കി മാലിന്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണം. യോഗത്തില്‍ ഉയര്‍ന്ന വിവിധ പരാതികള്‍ക്ക് ഒരു മാസത്തിനകം പരിഹാരം കാണുന്നതിനും അത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിവിധ ജില്ലാ തല വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്നാറിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട അതോറിറ്റി രൂപീകരണം, പഞ്ചായത്തിലെ ഗ്രീന്‍ ബഡ്ജറ്റ് തയ്യാറാക്കല്‍, ഗാര്‍ഹികേതര നിര്‍മാണങ്ങള്‍ക്ക് സ്ഥിരമോ താത്കാലികമായതോ ആയ അനുമതി, പരിസ്ഥിതി സംരക്ഷണം , മാലിന്യനിര്‍മാര്‍ജ്ജനം എന്നിവയില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് നടപ്പാക്കിയ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി , മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമിതി നേരിട്ട് കണ്ട് മനസിലാക്കി. പരിസ്ഥിതി സംബന്ധിച്ച് 25 പരാതികളാണ് നേരിട്ട് ലഭിച്ചത്. മലിനജലം പുനരുപയോഗിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ രണ്ടര ഏക്കര്‍ സ്ഥലവും സമിതി സന്ദര്‍ശിച്ചു.

അശാസ്ത്രീയമായ പാറ പൊട്ടിക്കലിനെതിരെ ലഭിച്ച പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ ഗ്യാപ് റോഡില്‍ സമിതി തെളിവെടുപ്പും നടത്തി. പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കി ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് പരിസ്ഥിതി സമിതിയുടെ തീരുമാനം.

ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എം.എല്‍.എക്ക് പുറമെ എം.എല്‍.എമാരായ എല്‍ദോസ് പി, കുന്നപ്പിള്ളില്‍, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ്, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എം. എം മണി എംഎല്‍എ, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, എ. ഡി. എം ഷൈജു പി ജേക്കബ്, ജില്ലാ തല വകുപ്പ് മേധാവികള്‍ എന്നിവര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലും തുടര്‍ന്ന് ഗ്യാപ് റോഡില്‍ നടന്ന തെളിവെടുപ്പിലും പങ്കെടുത്തു.