നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന പര്യടനം നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം ജില്ലയില്‍. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. പരിപാടിയുടെ വിജയത്തിനായി ജില്ലയുടെ ചുമതലയുള്ള കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

സംസ്ഥാനാടിസ്ഥാനത്തില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കമാകും. നവംബര്‍ 27 ന് രാവിലെ 9 ന് തിരൂരിലാണ് മലപ്പുറം ജില്ലയിലെ ആദ്യ പരിപാടി. നാല് മണ്ഡലങ്ങളിലെ പ്രമുഖരുമായുള്ള പ്രഭാത കൂടിക്കാഴ്ചയോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം തുടങ്ങും. തുടര്‍ന്ന് 11 മണിക്ക് പൊന്നാനി, വൈകീട്ട് 3 ന് തവനൂര്‍, 4.30 ന് തിരൂര്‍, 6 മണിക്ക് താനൂര്‍ എന്നിവിടങ്ങളില്‍ മണ്ഡലംതല ജനസദസ്സ് നടക്കും.

നവംബര്‍ 28 ന് രാവിലെ 11 ന് വള്ളിക്കുന്ന്, വൈകീട്ട് 3 ന് തിരൂരങ്ങാടി, 4.30 ന് വേങ്ങര, 6 ന് കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ജനസദസ്സ് നടക്കും. നവംബര്‍ 29 ന് രാവിലെ 9 ന് ഒമ്പത് മണ്ഡലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച മലപ്പുറത്ത് നടക്കും. തുടര്‍ന്ന് രാവിലെ 11 ന് കൊണ്ടോട്ടി, വൈകീട്ട് 3 ന് മഞ്ചേരി, 4.30 ന് മങ്കട, 6 ന്് മലപ്പുറം എന്നിവിടങ്ങളിലെ ജനസദസ്സ് നടക്കും. നവംബര്‍ 30 ന് രാവിലെ 9 ന് പെരിന്തല്‍മണ്ണയില്‍ നാല് മണ്ഡലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്ന് രാവിലെ 11 ന് ഏറനാട് വൈകീട്ട് 3 ന് നിലമ്പൂര്‍, 4.30 ന് വണ്ടൂര്‍, 6 ന് പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ജനസദസ്സും നടക്കും.

മണ്ഡലം സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് തിരഞെഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ പരിപാടിക്ക് നേതൃത്വം വഹിക്കും. സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.
പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തം വേണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എ.ഡി.എമാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. യോഗത്തില്‍ പി. നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, എ.ഡി.എം മെഹറലി എന്‍.എം, സബ് കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍കുമാര്‍ യാദവ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.