ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ. ദേശീയപാത കടന്നുപോകുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രശ്നങ്ങൾ നേരിട്ട് പരിശോധിക്കുമെന്നും ജില്ലാവികസന സമിതി യോഗത്തിൽ കലക്ടർ അറിയിച്ചു.

ദേശീയപാതയ്ക്കുവേണ്ടി ഭൂമി വിട്ടുകൊടുത്തവരും പരിസരവാസികളുമായ ആർക്കും യാതൊരു പ്രയാസവുമുണ്ടാവില്ലെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. പരിസരത്തെ വീടുകളിലേക്ക് വെള്ളം കയറാത്തവിധം അഴുക്കുചാൽ സംവിധാനം ഒരുക്കണമെന്ന് ദേശീപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസ് റോഡുകളിലേക്കും ആശുപത്രിപോലുള്ള പ്രധാന സ്ഥാപനങ്ങളിലേക്കും പ്രവേശനമുറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എയാണ് ദേശീയപാതയോരത്തെ ജനങ്ങളുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി പരിഹാരമാവശ്യപ്പെട്ടത്.

പൊന്നാനിയിൽ നിളയോരപാതയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ പി. നന്ദകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും കൈയേറ്റമൊഴിപ്പിക്കാൻ അതത് വകുപ്പുകൾ നടപടി സ്വീകരിക്കുമെന്നും തിരൂർ സബ്കലക്ടർ സച്ചിൻ കുമാർ യാദവ് അറിയിച്ചു. എം.എൽ.എയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർത്ത് നടപടി വേഗത്തിലാക്കുമെന്നും സബ്കലക്ടർ അറിയിച്ചു.

മതിയായ രജിസ്ട്രേഷൻ രേഖകളോ നിർമാതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇല്ലാത്ത 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തതായി ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ. എം.സി നിഷിത് അറിയിച്ചു. ചില സൗന്ദര്യവർധകവസ്തുക്കൾ വൃക്കരോഗം ഉൾപ്പെടെ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരൂർ, കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഈ മരുന്നുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് എറണാകുളത്തെ റീജിയണൽ ലബോറട്ടറിയിലേക്ക് സാംപിളുകൾ അയച്ചതായും അദ്ദേഹം അറിയിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എയാണ് യോഗത്തിൽ അസാസ്ത്രീയമായി നിർമിക്കപ്പെട്ട സൗന്ദര്യവസ്തുക്കളുടെ വിൽപ്പന തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ താക്കൂർ, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ തുടങ്ങിയവർ സംസാരിച്ചു.