മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന ആധുനീകരണത്തിലൂടെ കേരളത്തിലെ പുതുതലമുറയുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ കെ എസ് എഫ് ഇയുടെ സംസ്ഥാനതല മെഗാ സമ്മാനവിതരണവും മേഖലാതല സമ്മാനവിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ ധനകാര്യസ്ഥാപനമായ കെ എസ് എഫ് ഇ ലക്ഷ്യംമറികടന്നും ഇടപാടുകള്‍ നടത്തി വിശ്വാസ്യതയില്‍ എന്നും മുന്നിലുള്ളതിന്റെ കാരണമാണ് വ്യക്തമാക്കുന്നത്. ഇവിടെ നടത്തുന്ന നിക്ഷേപം നാടിന് തന്നെയാണ് മുതല്‍ക്കൂട്ടാകുന്നത്. മറ്റിടങ്ങളില്‍ സാന്നിദ്ധ്യമുള്ള ധനകാര്യസ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

എ ജി ഉള്‍പ്പടെ മൂന്ന് തട്ടിലുള്ള ഓഡിറ്റിംഗാണ് കെ എസ് എഫ് ഇയിലുള്ളത്. സര്‍ക്കാര്‍ ഗ്യാരന്റി എന്ന വലിയ സുരക്ഷയുണ്ട് ഇവിടുത്തെ നിക്ഷേപങ്ങള്‍ക്ക്. ഏറ്റവും മികച്ച് സേവന-വേതന വ്യവസ്ഥയാണ് ഇവിടെ നടപ്പിലാക്കുന്നതും. രണ്ടര വര്‍ഷത്തിനുള്ളില്‍ 1500 പേര്‍ക്ക് നിയമനവും നല്‍കാനായി. 77000 കോടി രൂപയുടെ വിറ്റുവരവും 25 ലക്ഷത്തിലധികം ചിട്ടികളും 51 ലക്ഷത്തിലേറെ ഇടപാടുകാരുമാണ് കരുത്ത്.

സമാനമാണ് സഹകരണമേഖലയിലെ നിക്ഷേപസുരക്ഷയും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാടിന്റെ നിലനില്‍പ്പിന് സഹകരണമേഖലയുമായി കൈകോര്‍ക്കുന്നതാണ് ഉചിതം. രണ്ടര ലക്ഷം കോടിരൂപയാണ് മേഖല കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരു കോടിരൂപയുടെ സമ്മാനം ഉള്‍പ്പടെ പ്രകൃതിസൗഹൃദ വാഹനങ്ങളും ചേര്‍ത്ത് ഇക്കൊല്ലം ഏറ്റവും വലിയ സമ്മാനങ്ങളാണ് കെ എസ് എഫ് ഇ നടപ്പിലാക്കിയതെന്നും പുതിയ ചിട്ടി പദ്ധതികള്‍കൂടി നടപ്പിലാക്കി കൂടുതല്‍ വളര്‍ച്ച സാധ്യമാക്കുമെന്നും അധ്യക്ഷനായ ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു.
കൊട്ടാരക്കര നഗരസഭ അധ്യക്ഷന്‍ എസ് ആര്‍ രമേശ്, കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടര്‍ സനില്‍, മെഗാസമ്മാനജേതാക്കളായ ജയകുമാര്‍, നൗഷാദ്, ജനപ്രതിനിധികള്‍, രാഷ്ട്രീകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.