പുതുതൊഴില്‍ സാധ്യതകളില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുകയാണ് സര്‍ക്കാര്‍ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ലാബ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനങ്ങളോടൊപ്പം അക്കാദമിക് ഉള്ളടക്കങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളും വരുത്തുകയാണ്. ഇതുവഴി വേറിട്ട തൊഴില്‍മേഖലകളിലേക്ക് തലമുറകളെ നയിക്കാനാകും.

ജനപക്ഷ വൈജ്ഞാനികസമൂഹമായി വിഭാവനം ചെയ്തുള്ള പരിഷ്‌കരണമാണ് വരുത്തുന്നത്. നവകേരളനിര്‍മിതിയുടെ നെടുംതൂണ്‍ ആണ് സാങ്കേതികവിദ്യയുടെ പടച്ചട്ട അണിഞ്ഞ വിദ്യാര്‍ഥികള്‍. അടിസ്ഥാനമേഖലകളില്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുമായി ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസ് പദ്ധതി നടപ്പിലാക്കി. ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയുമാണ്.

ആയിരക്കണക്കിന് കോടിരൂപയുടെ പദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളതെന്നും എന്ന് മന്ത്രി വ്യക്തമാക്കി.
പുനലൂര്‍ എം എല്‍ എ പി എസ് സുപാല്‍ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയായിരുന്നു വിശിഷ്ടാതിഥി. സാങ്കേതിക വിദ്യാഭ്യാസ വകുപ് ഡയറക്ടര്‍ ഡോ രാജശ്രീ എം എസ് ,സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ (പി എസ് ) ഡോ രാമചന്ദ്രന്‍ എം ,പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജാത ബി ,നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍ ,തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.