കേരളം 2050 തോടെ സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമായി മാറുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്ത് ഹരിതതീര്‍ഥം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി കാര്‍ബണ്‍ എമിഷന്‍ കുറച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിനായി വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. കരീപ്ര ഗ്രാമപഞ്ചായത്തും വെളിയം ഗ്രാമപഞ്ചായത്തും നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പഞ്ചായത്തുകളായി തിരഞ്ഞെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ഏകോപനത്തോടെ അനെര്‍ടിന്റെ സാങ്കേതികസഹായം പ്രയോജനപ്പെടുത്തി 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറ ക്വാറിയിലെ ജലം കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ഹരിത തീര്‍ഥം. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറുകള്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ചടങ്ങില്‍ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. നവകേരളം പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ ടി എൻ സീമ മുഖ്യ പ്രഭാഷണം നടത്തി. നവകേരളം പദ്ധതി ജില്ലാ കോഡിനേറ്റര്‍ എസ് ഐസക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.