കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്ക്‌തല കിസാൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക സുരക്ഷ, കർഷകക്ഷേമം എന്നിവ ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് ഉത്പാദന മേഖല എന്ന നിലയിൽ ഒന്നാമത് പരിഗണന നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കി അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാനുള്ള ഉത്തരവാദിത്തമാണ് കിസാൻ മേള നമ്മളെ ഓർമിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷയെ മുൻനിർത്തി സുഭിക്ഷ കേരളം പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. തരിശുഭൂമിയെ മാറ്റി ഫലഭൂവിഷ്ടമായ കൃഷിയിടങ്ങളാക്കി മാറ്റാനുള്ള പ്രോത്സാഹനം സർക്കാർ നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ തനത് പദ്ധതിയായ പച്ചക്കുട സമഗ്ര കാർഷിക പദ്ധതിയ്ക്ക് സർക്കാർ ബജറ്റിൽ പണം അനുവദിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് സമ്പത്ത് നിലനിർത്തി മുന്നോട്ടു കൊണ്ട് പോകാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ മികച്ച സംസ്ഥാന യുവകർഷകനായി തിരഞ്ഞെടുത്ത ശ്യാം മോഹൻ, ദേശീയ ജൈവ വൈവിധ്യ പുരസ്കാരത്തിന് അർഹനായ വിനോദ് ഇടവന എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഉദ്ഘാടനത്തിനുശേഷം കാർഷിക സെമിനാർ നടത്തി. കർഷകരുടെ തനതായ ഉൽപ്പന്നങ്ങളുടെയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള നടീൽ വസ്തുക്കളുടെയും പ്രദർശനവും വിൽപ്പനയും നടന്നു.

കല്ലംന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിംബ ഫ്രാങ്കോ പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം കെ സ്മിത, വേളൂക്കര കൃഷിഭവൻ കൃഷി ഓഫീസർ റുബീന, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.