കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മുന്നൂറിലധികം പരിപാടികൾ അരങ്ങേറും. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും നിയമസഭാ വളപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മറ്റ് മൂന്നുവേദികളിലുമായിട്ടാണ് പരിപാടികൾ നടക്കുക. നവംബർ 1 മുതൽ 7 വരെയാണ് പുസ്തകോത്സവം. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  സമഗ്ര സംഭാവനയ്ക്കുള്ള  ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠം, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷൺ  എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക  ചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്‌കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ  പുസ്തകോത്സവത്തിൽ സംഘടിപ്പിക്കും. കെഎൽഐബിഎഫ് ടോക്ക്സ്, സ്മൃതി സന്ധ്യ,  കവിയരങ്ങ്, കവിയും ജീവിതവും, കെഎൽഐബിഎഫ് ഡയലോഗ്സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പരിപാടികളും നടക്കും. ആദ്യ ദിനത്തിൽ വൈകിട്ട് ആറ് മണിക്ക് വേദി ഒന്നിൽ നടക്കുന്ന കെഎൽഐബിഎഫ് ടോക്കിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി വിശിഷ്ട സാന്നിധ്യമാകും. മൂന്നാം തീയതി പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ കെഎൽഐബിഎഫ് ടോക്കിൽ പങ്കെടുക്കും. വേദി രണ്ടിൽ നടക്കുന്ന  സ്മൃതി സന്ധ്യയിൽ ഓർമ്മകളിൽ പത്മരാജൻ എന്ന പരിപാടി നടക്കും. രാധാലക്ഷ്മി പത്മരാജൻ, അനന്തപത്മനാഭൻ, ജോഷി മാത്യു  എന്നിവർ പത്മരാജനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കും.

ഷബ്നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ,  പ്രഭാവർമ,  പ്രൊഫ. വി.മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ, കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ. ഇ. സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ തുടങ്ങി 125-ഓളം പ്രമുഖരാണ് പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള സാഹിത്യ സദസുകളുടെ ഭാഗമാകുക.

നവംബർ 1, 4, 5 തീയതികളിൽ യഥാക്രമം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, പൊതുവിഭാഗം, കോളജ് എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.  മത്സരത്തിന് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

നവംബർ ഒന്നിന്  നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, സാങ്കേതിക സർവകലാശാല, ബിസ്മില്ല കോൽക്കളി സംഘം എന്നിവരുടെ നേതൃത്വത്തിൽ സംഘനൃത്തം, തിരുവാതിര, കോൽക്കളി എന്നിവ അരങ്ങേറും. രണ്ടിന്  വിദ്യാധിരാജ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ് ഉണ്ടാകും.

മൂന്നാം തീയതി കേരള സർവകലാശാലയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വയലിൻ-സോളോ, സംഘനൃത്തം, തിരുവാതിര, മാർഗ്ഗംകളി, സോളോ ഡാൻസ് എന്നിവ അരങ്ങേറും. അഞ്ചിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, മൈം എന്നീ പരിപാടികളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ വിദ്യാർഥികളുടെ കവിതയുടെ സംഗീതാവിഷ്‌കാരവും നടക്കും. നവംബർ ആറിന് നിയമസഭാ സാമാജികരുടെയും നിയമസഭാ ജീവനക്കാരുടെയും വിവിധ പരിപാടികളും ഉണ്ടാകും. വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് സാംസ്‌കാരിക പരിപാടികൾ നടക്കുക.