ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴ പട്ടണം ആധുനിക നഗരമായി മാറുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പട്ടണത്തിലെ 21 റോഡ് നിർമ്മാണ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന കേരള റോഡ് ഫണ്ട് ബോർഡിന് പഴവീട് ജംഗ്ഷനുസമീപം ആരംഭിച്ച പദ്ധതി കാര്യാലയത്തിന്റെ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എ സി റോഡ് 150 കോടി രൂപയ്ക്ക് ഉയർത്തി ചെയ്യാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. ആലപ്പുഴ നഗരപാത വികസന പദ്ധതി പ്രകാരം നഗരത്തിലെ പിഡബ്ല്യുഡി റോഡുകളും ആധുനിക നിലവാരത്തിലേക്ക് മാറും. മുപ്പാലത്തിന്റെ സ്ഥാനത്ത് 4 പാലങ്ങൾ വരും. 700 കോടി രൂപയുടെ ഹബ്ബിന്റെ വിശദമായ പദ്ധതി രേഖ പൂർത്തിയായിട്ടുണ്ട്. ബജറ്റിൽ ആലപ്പുഴയ്ക്ക് കാര്യമായൊന്നും ലഭിക്കാതിരുന്ന ഭൂതകാലം മാറ്റി സംസ്ഥാന സർക്കാർ വലിയ പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ആധുനിക റോഡുകളും മറ്റും നിർമിക്കുമ്പോൾ ജനങ്ങളുടെ മനോഭാവവും മാറേണ്ടതുണ്ട്. റോഡ് കയ്യേറിയത് ഒഴിഞ്ഞു കൊടുക്കേണ്ടത് വികസന പ്രവർത്തനത്തിന് അനിവാര്യമാണെന്നും മന്ത്രി സൂചിപ്പിച്ചു.പട്ടണത്തിലെ റോഡുകളുടെ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും തീരുമാനിക്കുകയും അതിനനുസരിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ പട്ടണത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ 21 പ്രധാനപ്പെട്ട റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്ക് 288 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൂനെ ആസ്ഥാനമായുള്ള രോഹൻ രാജ്ദീപ് ടോൾവെയ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു വർഷം കൊണ്ട് പണി പൂർത്തീകരിക്കുകയും 13 വർഷത്തെ പരിപാലന വ്യവസ്ഥയോട് കൂടിയുമാണ് കരാർ നൽകിയിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ ആണ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാർ നൽകിയത്. യോഗത്തിൽ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, കൗൺസിലർമാരായ ഡി.ലക്ഷ്മണൻ,ഷീലമോഹൻ, വി.എൻ.വിജയകുമാർ, ജ്യോതിമോൾ, പ്രസന്ന ചിത്രകുമാർ, സജേഷ് ചക്കുപറമ്പിൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദീപ്തി ഭാനു, പ്രോജക്ട് മാനേജർ കെ.ദിവാകരൻ എന്നിവർ പങ്കെടുത്തു.