കേരളീയത്തിന്റെ ആറാം ദിനം പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയം രാഗ താള വാദ്യമേളങ്ങളാല്‍ ത്രസിച്ചു നിന്നു. സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും തൗഫീഖ് ഖുറേഷിയും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി ആസ്വദിക്കാന്‍ എത്തിയത് ആയിരങ്ങള്‍. അതുല്‍ നറുകരയും സംഘവും അവതരിപ്പിച്ച ഗാനമേള നിശാഗന്ധിയെ ത്രില്ലടിപ്പിച്ചു.

ടാഗോര്‍ തിയേറ്ററില്‍ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്യ പൂക്കളം, റിഗാറ്റ ടീമിന്റെ മഴവില്‍ കൈരളി എന്നിവ വേറിട്ട അനുഭവമായി. പുത്തരിക്കണ്ടം വേദിയെ ബാബുരാജ് സ്മൃതി സന്ധ്യ സംഗീത സാന്ദ്രമാക്കി.

സെനറ്റ് ഹാളില്‍ ഗാന്ധിഭവന്‍ തിയേറ്റര്‍ അവതരിപ്പിച്ച നാടകം നവോത്ഥാനം, സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ വജ്ര ജൂബിലി കലാകാരന്മാരുടെ നാടന്‍പാട്ട്, ഭാരത് ഭവനില്‍ കുട്ടികളുടെ നാടകം കാറ്റുപാഞ്ഞ വഴി, വിവേകാനന്ദ പാര്‍ക്കില്‍ ഗോത്ര സംഗീതിക, കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ ഓടക്കുഴല്‍ സന്ധ്യ, പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ആണ്ട് പിറപ്പൊലി നൃത്തശില്പം, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ കാക്കരിശി നാടകം, എസ് എം വി സ്‌കൂളില്‍ കളരിപ്പയറ്റ്, വിമന്‍സ് കോളേജില്‍ സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്തം എന്നിവയുംഅരങ്ങേറി.