അദാലത്തിൽ 20 പരാതികൾ പരിഗണിച്ചു

യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനായി വിദ്യാർത്ഥികളുടെയും മറ്റും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മാനസികാരോഗ്യത്തിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും.

ലഹരി, സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കും. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെയും വ്യാജ ലോൺ ആപ്പ് സംഘങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുസംഘങ്ങൾക്കെതിരെ പരാതി നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണം. പരാതികൾ ലഭിച്ചാൽ അവ ഗൗരവത്തോടെ കാണുമെന്നും വളരെ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ നടപടികൾ യുവജന കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും പറഞ്ഞു.

20 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ഒൻപത് കേസുകൾ തീർപ്പാക്കി. 11 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. 12 പുതിയ പരാതികളും ലഭിച്ചു. സാമ്പത്തിക തട്ടിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി സി ഷൈജു, റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.