കേരളം വിനോദസഞ്ചാരമേഖലയില്‍ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയെ സംബന്ധിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയാണിത്. അനുദിനം ഇടുക്കിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്കായി താമസം ഒരുങ്ങുന്നത് വളരെ ആഹ്ലാദകരമാണ്.

വിനോദസഞ്ചാരരംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന ജില്ലയാണ് ഇടുക്കി. ജില്ലയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എത്തനിക് വില്ലേജെന്നും ഇതിനായി ഒരുകോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ എന്‍ ഊര് പൈതൃക ഗ്രാമം എന്ന പദ്ധതിക്കുമായി ബന്ധമുള്ള പദ്ധതിയാണിത്. കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിര്‍മാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തില്‍ പരിചയപ്പെടുത്തും. ഇടുക്കി ജില്ലയിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്.

ഉത്തരവാദിത്വ ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായിട്ടാണ് എത്തനിക്ക് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജവുമാണ് ഇത്തരം പുരസ്‌കാരങ്ങളെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണു സംഭവിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ജില്ലാ പ്രത്യേക ടൂറിസം പ്രാദേശമാണ്. ഒട്ടനവധി ആഭ്യന്തര – വിദേശ വിനോദസഞ്ചാരികളുടെ വരവ് സംസ്ഥാനത്തും ജില്ലയിലുമുണ്ട്. ഇക്കോ ലോഡ്ജുകള്‍ ഇരിക്കുന്ന പ്രദേശം ഒരു പ്രധാനടൂറിസം മേഖലയാണ്. ഇതോടനുബന്ധിച്ചു വിവിധ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കും. സാംസ്‌കാരിക മ്യൂസിയവും ജലവിഭവ വകുപ്പിന്റെ മ്യൂസിയവും പ്രധാനപ്പെട്ട പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

മഴവില്‍ ആകൃതിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കേരളത്തിന്റെ അഭിമാനമായ ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴ്വാരത്തില്‍ കേരളീയവാസ്തു ശില്പസൗന്ദര്യത്തോടെ ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഇടമാണ് ഇടുക്കി ഇക്കോ ലോഡ്ജ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമിന് കീഴില്‍ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കുവാനാണ് ടൂറിസം വകുപ്പ് ഈ താമസസൗകര്യത്തിലൂടെ ലക്ഷ്യമിടുന്നത്. ആകെ 12 കോട്ടേജുകളുള്ള ഇടുക്കി ഇക്കോ ലോഡ്ജില്‍ കേരളീയത തുളുമ്പി നില്‍ക്കുന്ന ഒന്നിനൊന്നു മെച്ചമായ അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണു നിര്‍മാണം. എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താന്‍ സാധിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.

പദ്ധതിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസര്‍ക്കാരില്‍ നിന്നും 2.78 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് (സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന ) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം നികുതിയുള്‍പ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ അനിത കുമാരി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, എ. ഡി. എം ഷൈജു പി ജേക്കബ്, ത്രിതലപഞ്ചായത്ത് അംഗങ്ങളായ മിനി ജേക്കബ്, കെ. ജി സത്യന്‍, രാരിച്ചന്‍ നീര്‍നാകുന്നേല്‍, രാജു ജോസഫ്, പ്രഭ തങ്കച്ചന്‍, സിജി ചാക്കോ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഷൈന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, അനില്‍ കൂവപ്ലാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, ജോസ് കുഴികണ്ടം, ഷിജോ തടത്തില്‍, സിഎം അസിസ്, സിനോജ് വള്ളാടി, എം. വി ബേബി തുടങ്ങി പൗരപ്രമുഖര്‍, ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.