നവകേരള സദസ് ജില്ലയുടെ ഭാവി വികസനങ്ങള്‍ക്ക് മുതല്‍ കൂട്ടാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ അവസരം അതിനായി പ്രയോനപ്പെടുത്തണമെന്ന് മന്ത്രി ജില്ലയിലെ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന്റെ  ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന  ഉദ്യോഗസ്ഥരുടേയും സഹകരണ ബാങ്ക് സെക്രട്ടറിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റേജ്, പന്തല്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക ഉപയോഗപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൊതു ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഏകീകൃത സംവിധാനമൊരുക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു. ബൂത്ത് തലങ്ങളില്‍ നിന്ന് നൂറ് പേരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കാനും മണ്ഡല സദസ്സുകളില്‍ പതിനായിരം ആളുകളെ പങ്കെടുപ്പിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന മണ്ഡലതല നവകേരള സദസിന് സഹകരണ മേഖലയില്‍ നിന്ന് പൂര്‍ണ പങ്കാളിത്തം ഉണ്ടാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നവകേരളസദസ്സസിനായി നിയോഗിച്ച വിവിധ മണ്ഡലങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍  ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ വിശദീകരിച്ചു. നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളില്‍ നിന്നും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള സദസ്  സംഘടിപ്പിക്കുന്നത്.

ജില്ലയില്‍  നവംബര്‍ 27 മുതല്‍ 30 വരെയാണ് 16 മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും വിവിധ വിഭാഗത്തിലുള്ള ജനങ്ങളുമായി സംവദിച്ചാണ് ജനസദസ്സ് മുന്നോട്ട് പോവുക. നവകേരളത്തിനായുള്ള ആശയ രൂപീകരണത്തിനായി വീട്ടമ്മമാരുള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന വിധത്തിലാണ് ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി വീട്ടുസദസ്സുകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍  നടന്നുവരുകയാണ്. വിവിധ വിഭാഗങ്ങളിലായി കമ്മിറ്റികളും ഉപസമിതികളും രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്ക് തല അദാലത്തുകള്‍ മുതല്‍ മേഖലാ അവലോകന യോഗങ്ങള്‍വരെ പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് നിയോജക മണ്ഡലംതല നവകേരള ബഹുജന സദസ്സ് സംഘടിപ്പിക്കുന്നത്.

നവകേരള സദസ്സ് നടക്കുന്ന ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന്  സംവിധാനമൊരുക്കും. പരാതികള്‍ സമര്‍പ്പിക്കുന്നവര്‍ക്കുള്ള സൗകര്യത്തിന് സ്ത്രീകള്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേകം കൗണ്ടുകളുണ്ടാവും. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള നവകേരള സദസ്സുകളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ജില്ലാതലത്തില്‍ പരിശോധിക്കേണ്ട പരാതികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്കും സംസ്ഥാനതലത്തില്‍ പരിശോധിക്കേണ്ട പരാതികള്‍ അതത് വകുപ്പു സെക്രട്ടറിമാര്‍ക്കും കൈമാറും.

ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷനായി. സബ് കളക്ടര്‍മാരായ സച്ചിന്‍ കുമാര്‍ യാദവ്, ശ്രീധന്യ സുരേഷ്, എ.ഡി.എം ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍ കെ.ലത, മുന്‍ മന്ത്രി ടി.കെ ഹംസ, മലപ്പുറം മണ്ഡലം സംഘാടകസമിതി ചെയര്‍മാന്‍ വി.പി അനില്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ: ജെ. ഒ അരുണ്‍, എസ്. സരിന്‍ , അന്‍വര്‍സാദത്ത് നോഡല്‍ ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.