ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതോടൊപ്പം ഏറ്റവും മികവാർന്ന സംഘാടനത്തോടുകൂടി കൗമാര കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് സർക്കാർ എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുക്കാൻ കലോത്സവത്തിലൂടെ സാധിക്കും. എല്ലാ മേഖലയിലും തിളങ്ങിനിൽക്കുന്ന കലാകാരന്മാർ സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് ഉണ്ടാകുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മയെ തുടച്ചുനീക്കുന്ന ശുദ്ധീകരണ കർമ്മം കലയിലൂടെ നിറവേറ്റുന്നു. കലാപരിപാടികൾ കാണുമ്പോൾ ഉണ്ടാകുന്ന ഐക്യബോധം സമൂഹത്തിന്റെ ഒരുമയ്ക്കും സൗഹൃദത്തിനും സാഹോദര്യത്തിനും വലിയ സംഭാവന ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാലു ദിവസങ്ങളിലായി 10 വേദികളിൽ 4000 ത്തോളം കലാപ്രതിഭകളുടെ സർഗ്ഗവാസനകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം. നവംബർ 17ന് വൈകിട്ട് നാലുമണിക്ക് സമാപന സമ്മേളനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.

എംപി ടി എൻ പ്രതാപൻ, കാർട്ടൂണിസ്റ്റ് എം മോഹൻദാസ്, ഏഷ്യാനെറ്റ് കോമഡി ഫെയിം സൂര്യ സജു തുടങ്ങിയവർ മുഖ്യാതിഥികളായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ ജോസ് ജെ ചിറ്റിലപിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ പ്രിൻസിപ്പാൾ ബി സജീവ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എ എൻ നീലകണ്ഠൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, മുരിയാട് ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, ആനന്ദപുരം ഗവൺമെന്റ് യുപി സ്കൂൾ എച്ച് എം ബീന ഇകെ, ഇരിങ്ങാലക്കുട ഉപജില്ല എഇഒ നിഷ എം സി, ഇരിങ്ങാലക്കുട ബി ആര്‍ സി ബി പി സി കെ ആർ സത്യപാലൻ,മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.