മഞ്ചേശ്വരം നിയോജക മണ്ഡലം നവകേരള സദസ്

പൈവളികെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മഞ്ചേശ്വരം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി സ്വീകരണ കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മുന്‍പേ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

രാഷ്ട്രകവി ഗോവിന്ദപൈയുടെ മികച്ച സൃഷ്ടികള്‍ കന്നഡ പാഠപുസ്‌കത്തില്‍ ഉള്‍പ്പെടുത്തണം, രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മാരകമായ ഗിളിവിണ്ടുവില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ സൗകര്യങ്ങളൊരുക്കണം, ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ ഗിളിവിണ്ടുവിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗോവിന്ദ പൈ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഉമേഷ് സാലിയന്‍, ട്രഷറര്‍ ബാലകൃഷ്ണ ഷെട്ടിഗെ എന്നിവര്‍ കത്ത് നല്‍കി. തദ്ദേശ റോഡ് വികസനം ഉള്‍പ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍, ഭൂമി പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളും ലഭിച്ചു.

പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.