നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുന്ന വേളയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ  എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്‌കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്.  ജനങ്ങൾ  സ്വീകരിക്കാതിരിക്കാൻ  തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്.  അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നൽകുന്നതാണെ് അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം പൈവെളിഗെയിൽ തുടങ്ങിയത് മുതൽ ഇതുവരെ ഒരു കേന്ദ്രത്തിൽ പോലും  ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട  കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത്തം. കടന്നുവരുന്ന  വീഥികളിലാകെ ജനങ്ങൾ കാത്തു നിൽക്കുകയാണ്; അഭിവാദ്യം ചെയ്യുകയാണ്.

ജനങ്ങൾ  ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന് ആലോചിക്കുന്നു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല.  എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടുന്നത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാൽ മറ്റ് തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും.

നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്. ഇത്തരം പ്രകടനങ്ങൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. അത്  അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത്. ഇത് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും  സർക്കാരിനെ സ്നേഹിക്കുന്ന  എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് ‘അശ്‌ളീല നാടകമാണ്’എന്ന് ആക്ഷേപിച്ചത് കേട്ടു.   ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയാണ് ഇതിലൂടെ അവഹേളിക്കുന്നത്.   ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ അതിനെ തടയാൻ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങൾ ഉൾപ്പെടുത്തി ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്ന് വാർത്ത നൽകി.  ലഭിച്ച കത്തുകൾ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയിൽ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും  ക്യാമറയിലെടുത്ത്, വ്യാജ വാർത്ത നൽകുകയാണ്. ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും  രസീതും നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്.

തിങ്കളാഴ്ച നാലു മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചത് 9807 നിവേദനങ്ങളാണ്.  പയ്യന്നൂരിൽ  2554, കല്യാശേരിയിൽ 2468, തളിപ്പറമ്പിൽ 2289, ഇരിക്കൂറിൽ  2496 എന്നിങ്ങനെയാണ് നിവേദനങ്ങളുടെ കണക്ക്.

എല്ലാ ഭേദങ്ങൾക്കും  അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്.  സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ  നയം. അതിന്റെ മനോഹരമായ ആവിഷ്‌കാരമാണ് നവകേരള സദസ്സുകൾ എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ  പ്രത്യേകത.

കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്‌കാരിക പ്രവർത്തകരുടെയും വിവിധ മേഖലകളിലെ പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും തുടങ്ങി സമൂഹത്തിന്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന  പ്രഭാതയോഗത്തിൽ ഉണ്ടാകുന്നത്.

ഓരോരുത്തർക്കും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നിൽ ജനാധിപത്യത്തിന്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ തലശ്ശേരിയിൽ മന്ത്രിസഭാ യോഗവും ചേരും.