നവകേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഏകമനസ്സോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സ് ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള പ്രഭാതയോഗം വയനാട്  ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രകിയയില്‍ ഒരുപാട് പ്രത്യേക നിറഞ്ഞതാണ് കേരള സംസ്ഥാനം.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ പുതുമയുള്ള വികസന നിയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് പ്രകടനപത്രികയില്‍ പറഞ്ഞത് പൂര്‍ണ്ണമായും നടപ്പാക്കുകയെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വേറിട്ട രീതിയിലുള്ള ഈ നിലപാടുകള്‍ പുതുമയുള്ളതായിരുന്നു. ഇതെല്ലാം ജനങ്ങള്‍ക്ക് ഭരണം വിലയിരുത്താന്‍ അവസരമൊരുക്കി.

2021ൽ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ വേഗതയില്‍ കാര്യ നിര്‍വ്വഹണം സാധ്യമാക്കി. ഫയല്‍ അദാലത്തുകള്‍ നടപ്പാക്കി ഓരോ താലൂക്കിലൂടെയും ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കി. വിവിധ വകുപ്പുകളില്‍ മന്ത്രിതല സംഘങ്ങള്‍ നേരിട്ട് വിലയിരുത്തിയാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. ഫയലുകളുടെ നീക്കങ്ങള്‍ വേഗത്തിലാക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ഓരോതാലൂക്കുകളിലും മന്ത്രിതല സംഘങ്ങള്‍ ജില്ലാ കളക്ട്രര്‍മാര്‍ എന്നിവരെല്ലാം ഇടപെട്ട് ഇതെല്ലാം കാര്യക്ഷമമാക്കുന്നു. ഇതൊക്കെ ഭരണനിര്‍വ്വഹണം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാകുന്നു.

മേഖല തലത്തിലും സംസ്ഥാന തലത്തിലും ഭരണനിര്‍വ്വഹണം സുതാര്യമായ രീതിയിലാണ് മുന്നേറുന്നത്. ഇതിന്റെയെല്ലാം ലക്ഷ്യം ജനങ്ങള്‍ക്ക് നല്ലരീതിയില്‍ നീതി ലഭ്യമാക്കുകയെന്നതാണ്. സംസ്ഥാനം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം. വികസന പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തവും സഹായവും സഹകരണവും പിന്തുണയുമെല്ലാം അനിവാര്യമാണ്. സംസ്ഥാനവും കേന്ദ്രവും രണ്ടു കൂട്ടരും നല്ല ധാണയോടെ സഹകരിക്കണം.

പുതിയ സംരഭം കേരളത്തിന്റെത് മാത്രമല്ല. രാജ്യത്തിന് കൂടിയുള്ളതാണ്. ഇതിനായി കേന്ദ്ര സംസ്ഥാന പരസ്പരധാരണ അനിവാര്യമാണ്. കേന്ദ്രത്തില്‍ നിന്നും പലകാര്യങ്ങളിലും നിസ്സഹകരണമുണ്ട്. അവഗണനയുണ്ട്. നിഷേധാത്മകമായി സമീപനമുണ്ട്. നമ്മുടെ നാടിന്റെ പ്രശ്‌നങ്ങള്‍ നാടിന്റെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് നവകരേള സദസ്സിന്റെ ലക്ഷ്യം. നമ്മുടെ നാട് തകര്‍ന്നടിയില്ല, മഹാമാരിയും പ്രളയവും കടന്നുവന്ന നമ്മള്‍ ഇതിനെയെല്ലാം കൂട്ടായ്മയിലൂടെ അതിജീവിച്ചു. ജനങ്ങള്‍ ഏകമനസ്സോടെ നമ്മുടെ നാടിന്റെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിനാലാണ് നാടിനെ ഈ ദുരന്തങ്ങളെയും മഹാമാരിയെയും കടന്നുമുന്നേറാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.