നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ യാത്ര രണ്ടാം ദിവസത്തിലേക്ക് കടന്ന് മണലൂർ നിയോജക മണ്ഡലത്തിൽ എത്തി നിൽക്കുമ്പോൾ പകരം വെക്കാനില്ലാത്ത ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങൾ കടന്നുപോയപ്പോൾ ലഭിച്ച ജനപിന്തുണ സാക്ഷ്യപ്പെടുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെയും നവകേരള യാത്രയെയും ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് തന്നെയാണ്.

മണലൂരിന്റെ ഹൃദയ ഭാഗമായ പാവറട്ടിയിലെ സെന്റ് ജോസഫ് സ്കൂളിൽ ജനകീയ സർക്കാരിനെ അനേകായിരങ്ങളാണ് വരവേറ്റത്. വാടാനപ്പിള്ളിയിലെ ആശാ വർക്കർമാരുടെ കൈകൊട്ടികളിയിൽ നിന്ന് തുടങ്ങി കലാമണ്ഡലം ഉണ്ണിമായ അവതരിപ്പിച്ച നൃത്താവിഷ്കാരം, മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ഓർമ്മിപ്പിച്ച് ചടുല ഭാവത്തോടെ അഭിഷേക് അവതരിപ്പിച്ച നൃത്താവിഷ്കാരം, ഗോപാലകൃഷ്ണൻ അവതരിപ്പിച്ച വയലാറിന്റെ മരണമില്ല എന്ന കവിത തുടങ്ങി തൃശൂർ ജില്ലയുടെ സംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന കലാപരിപാടികൾ നവകേരള വേദിയെ ഹൃദ്യമാക്കി. ശില്പ കലാകാരനായ രഞ്ജൻ എളവള്ളി മരത്തിൽ കൊത്തി തയാറാക്കിയ മുഖ്യമന്ത്രിയുടെ ശില്പം വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു.

488 പ്രാവശ്യം പിണറായി വിജയൻ എന്നെഴുതി കലാകാരി സഫാന തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ചിത്രവും സമ്മാനമായി മുഖ്യമന്ത്രിക്ക് നൽകി. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ക്യാൻവാസിൽ വരച്ച് തയ്യാറാക്കിയ ഛായാചിത്രങ്ങൾ ഓരോ മന്ത്രിമാർക്കും മണലൂരിന്റെ ഉപഹാരമായി നൽകി.

മണ്ഡലത്തിൽ നിന്നും ആകെ 4123 നിവേദനങ്ങൾ ലഭിച്ചു. നിവേദനങ്ങൾ സ്വീകരിക്കാൻ 25 കൗണ്ടറുകൾ വേദിയിൽ സജ്ജമാക്കിയിരുന്നു.