സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവരുടെ അഭിപ്രായവും വികസന നവകേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിർദ്ദേശങ്ങളും സ്വീകരിച്ച് നവകേരളസദസിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ പ്രഭാതയോഗം. നവകേരള സദസ്സിന്റെ ഭാഗമായി കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ നടന്ന പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടു.

ഏറ്റുമാനൂർ,കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെ അതിഥികളാണ് പ്രഭാത സദസ്സിന് എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായക ചിന്മയി നായർ മുതൽ സ്വാതന്ത്ര്യസമര സേനാനിയായ എം.കെ. രവീന്ദ്രൻ വൈദ്യർ അടക്കമുള്ളവരുടെ സവിശേഷ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കോട്ടയത്തെ യോഗം.

ഏറ്റുമാനൂർ എം.എൽ.എയായ മന്ത്രി വി.എൻ. വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, ജോസ് കെ. മാണി എം.പി. എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരൻ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, മുൻ എം.പി. സുരേഷ് കുറുപ്പ്, ജസ്റ്റിസ് കെ.ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, എം.ജി. സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർമാൻ സയ്യിദ് അക്ബർ മിശ്ര,
മതമേലധ്യക്ഷന്മാരായ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മലങ്കര യാക്കോബായ സുറിയാനി സഭ ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ്, ബിഷപ്പ് തോമസ് മാർ അലക്‌സാഡ്രിയോസ്, സി.എസ്.ഐ. ബിഷപ്പ് ഉമ്മൻ ജോർജ്ജ്, കോട്ടയം യാക്കോബായ സഭ ബിഷപ്പ് തോമസ് മാർ തിമോത്തിയോസ്, സി.എസ്.ഐ. ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, ക്‌നാനായ കത്തോലിക സഭ ആർച്ച് ബിഷപ്പ് മാത്യൂ മൂലക്കാട്ട്, ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ് കോറസ്, മലങ്കര യാക്കോബായ സുറിയാനി ക്‌നാനായ സഭ ബിഷപ്പ് മാർ കുര്യാക്കോസ് സേവറിയോസ്, ദക്ഷിണ കേരള ജം ഇത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയും ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാമുമായ മുഹമ്മദ് നദീർ മൗലവി, എഴുത്തുകാരായ എസ്. ഹരീഷ്, അയ്മനം ജോൺ, സിനിമാ സംവിധായകരായ ജയരാജ്,നഫാസ് ഹിതായത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ, കലാഭവൻ പ്രജോദ്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായിക ചിന്മയി നായർ, ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവ് കെ.പി. തോമസ്, സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രൻ വൈദ്യർ, മലയരയ സഭ അധ്യക്ഷൻ പി.കെ. സജീവ്, സയന്റിസ്റ്റ് പത്മശ്രീ പി.ഐ. ജോൺ, പാരാ ഒളിമ്പിക്‌സ് ജേതാവ് ഉണ്ണി രേണു, കാട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ജോസഫ് പ്ലാന്തോട്ടം, ഇടിമണ്ണിക്കൽ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സണ്ണി, കർഷകർ, കർഷകത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, കലാകാരന്മാർ തുടങ്ങി കേരള സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ യോഗത്തിൽ പങ്കെടുത്തു.

പ്രഭാതയോഗത്തിൽ ഉയർന്ന നിർദേശങ്ങളും അവയ്ക്കുള്ള
മുഖ്യമന്ത്രിയുടെ മറുപടിയും

കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെറെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല. വെറുതെ അധ്വാനം പാഴാക്കണ്ട എന്ന് കരുതി നിർത്തിവെച്ചതാണ്.
സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകൾ അനുവദിച്ചില്ല. കെറെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ നടപ്പാക്കുക തന്നെ വേണമെന്ന് ചൂണ്ടിക്കാട്ടിയത് കോട്ടയത്തെ പ്രഭാത യോഗത്തിൽ ആദ്യം സംസാരിച്ച ജസ്റ്റിസ് കെ.ടി. തോമസ് ആണ്.
കോട്ടയം നഗരത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഗതാഗതക്കുരുക്ക് അഴിക്കാൻ ഫ്‌ളൈ ഓവറുകൾ നിർമ്മിക്കണമെന്നും കോടിമത മുതൽ നാഗമ്പടം പാലം വരെ ഫ്‌ളൈ ഓവർ നിർമ്മിക്കണം എന്നുമുള്ള ആവശ്യം ജസ്റ്റിസ് ജസ്റ്റിസ് കെ.ടി. തോമസ് ഉന്നയിച്ചപ്പോൾ സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ ഗൗരവതരമായാണ് കാണുന്നതെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കുമ്പോൾ സഭാ പ്രതിനിധികളെ ഉൾപ്പെടുത്തുന്നമെന്ന ആവശ്യം ആ ഘട്ടത്തിൽ പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ഓഫീസ് കോട്ടയത്ത് വേണമെന്ന് കാര്യവും സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പരാതിയില്ലാതെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യങ്ങളിൽ അതിന്റെ നടപടിക്രമങ്ങളിലൂടെ അംഗീകാരം നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മാള വിഭാഗത്തിൽനിന്ന് സിറോ മലബാർ സഭയിൽ അംഗമായവർക്ക് ഒ ബി സി സംവരണം നൽകണമെന്നായിരുന്നു മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
നെല്ല് സംഭരണത്തിന്റെ ഭാഗമായി വലിയ തുക സംസ്ഥാനത്തിന് കിട്ടാനുണ്ട് കൈയിലുണ്ടാകേണ്ട പൈസ ഇല്ലാതെ വരുമ്പോൾ മറ്റ് ആവശ്യങ്ങൾക്ക് പണം ചെലവഴിക്കാൻ ആകാത്ത സ്ഥിതിയാണ്. നെൽക്കർഷകർക്ക് നൽകുന്ന പി ആർ എസ് വായ്പയുടെ പൂർണ്ണമായ ഉത്തരവാദി സർക്കാർ ആണ്. പലിശയടക്കം നൽകുന്നത് സർക്കാരാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പിആർഎസ് വായ്പ തുടരുകയല്ലാതെ മറ്റു മാർഗ്ഗമില്ല. പാഠ്യപദ്ധതിയിൽ ഏതെങ്കിലും ഭാഗം ഒഴിവാക്കുന്ന രീതി കേരള സ്വീകരിച്ചിട്ടില്ല കേന്ദ്രസർക്കാർ അത്തരത്തിൽ നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കേരളത്തിലാണ്. ചരിത്രത്തോട് നീതിപുലർത്തുന്ന നിലപാടേ ഇവിടെയുള്ളു എന്നും മാർ ജോസഫ് പെരുന്തോട്ടം ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഓഫ് ഷോർ ക്യാമ്പസുകൾ ആരംഭിക്കാനുള്ള സഹായം സർക്കാർ നൽകണമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ സി.ടി. അരവിന്ദകുമാർ ആവശ്യപ്പെട്ടു. എംജി.ഗ്ലോബൽ അക്കാദമിക് കാർണിവൽ പോലെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ലോകത്തെ അറിയിക്കാനുള്ള പദ്ധതികൾ വേണമെന്നും പ്രൊഫ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
സർക്കാർ ജീവനക്കാരായ സി.എസ്.ഐ സഭയിലെ അംഗങ്ങൾക്കും സഭ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്കുകൾ നീക്കണമെന്നായിരുന്നു സിഎസ്‌ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാന്റെ ആവശ്യം. ഇക്കാര്യം പരിശോധിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള താമസം ഉണ്ടെന്ന പരാതിയും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷണ സിനിമകൾക്ക് കെഎസ്എഫ്ഡിസിയുടെ ഒരു തീയേറ്റർ എങ്കിലും സ്ഥിരമായി കൊടുക്കണം എന്നായിരുന്നു ചലച്ചിത്ര സംവിധായകനായ ജയരാജ് ആവശ്യപ്പെട്ടത്. അവശത അനുഭവിക്കുന്ന സിനിമ -മറ്റിതര കലാകാരന്മാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും പാക്കേജ് നടപ്പാക്കാൻ പറ്റണമെന്നും ജയരാജ് ആവശ്യപ്പെട്ടു. അവശകലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കലാസൃഷ്ടികൾ അടക്കമുള്ള സംരക്ഷിക്കുന്നതിനുള്ള പാക്കേജാണ് ഉദ്ദേശിച്ചതെങ്കിൽ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും എന്ന് പരിശോധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജം ഇയാത്തുൾ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ സ്‌കൂളുകൾ എയ്ഡഡ് ആക്കണം. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലായി ഉയർത്തണം. സമുദായ സംവരണം തനതായ നിലയിൽ നിലനിർത്തണം. സ്‌പെഷ്യൽ സ്‌കൂളുകളിൽ കോച്ചിംഗ് സെന്ററുകൾ സർക്കാർ തലത്തിൽ വന്നാൽ നന്നായിരുന്നുവെന്നും നദീർ മൗലവി പറഞ്ഞു.

സെൽഫ് ഫിനാൻസിംഗ് കോളേജുകൾ പ്രതിസന്ധികൾ നേരിടുകയാണ്. അതിനനുസരിച്ചു വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ഉണ്ടാവണമെന്നു എസ് എൻ ഡി പി യൂണിയൻ നേതാവായ സുരേഷ് പരമേശ്വരൻ ആവശ്യപ്പെട്ടു.
വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പാലായനം ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം. ലഹരിവസ്തുക്കൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ സർക്കാർ ശക്തമാക്കണം. ശ്രീനാരായണ ദർശനങ്ങൾ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും സുരേഷ് പരമേശ്വരൻ ആവശ്യപ്പെട്ടു.

കോട്ടയം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതകുരുക്ക് അഴിക്കുന്നതിനായി ഇന്നർ-ഔട്ടർ റോഡുകൾ, ഫ്‌ളൈ ഓവറുകൾ, സബ്‌വേകൾ എന്നിവ അത്യാവശ്യമാണെന്ന് കോട്ടയം യാക്കോബായ ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ശാസ്ത്രീ റോഡിന്റെ നിർമ്മാണം കളത്തിപ്പടി വരെ നീട്ടി പൂർത്തീകരിക്കണം. കോടിമതയിൽ നിന്നാരംഭിച്ച് കൊല്ലാട് പുതുപ്പള്ളിവഴി മണർകാട് എത്തുന്ന കെ.കെ റോഡിനു സമാന്തരമായി റോഡ് നിർമ്മിക്കണം. പ്രധാനപ്പെട്ട റോഡുകളിൽ പി പി ടി മോഡൽ പാർക്കിംഗ് സൗകര്യമൊരുക്കണം. യുവജനങ്ങൾ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറുന്നത് ഒഴിവാക്കാനായി സർക്കാർ ഭാവി മുന്നിൽക്കണ്ടുള്ള നടപടികൾ സ്വീകരിക്കണം. അതിനായി ബ്രെയിൻ ലോസ് എന്നത് ബ്രെയിൻ ഗയിൻ ആക്കി മാറ്റാൻ നൂതന പദ്ധതി നടപ്പാക്കണം.

യുവജനങ്ങൾ സംസ്ഥാനം വിട്ടു പോകുന്നതുകൊണ്ടു ഭാവിയിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മനസിലാക്കി പഠിച്ച് വ്യക്തതയോടെയുള്ള ധാരണ ഉണ്ടാക്കി സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോട്ടയം ഓർത്തഡോക്‌സ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ് കൊറസ് പറഞ്ഞു.

2020ൽ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പട്ടികജാതി പട്ടിക വിഭാഗകർക്കു പട്ടയം നൽകുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏഴായിരത്തോളം അപേക്ഷകൾ വാങ്ങി വച്ചിട്ടും സർവേ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മല അരയസഭ സംസ്്ഥാന അധ്യക്ഷൻ പി.കെ. സജീവ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളിൽ സർവേ നടത്തി അർഹത പരിശോധിച്ച് അടുത്ത വർഷം തന്നെ പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയത്തും ഇടുക്കിയിലും ട്രൈബൽ മാനേജ്‌മെന്റിൽ രണ്ട് കോളേജുകളിലും മതിയായ രീതിയിലുള്ള കോഴ്‌സുകളും തസ്തികകളും ലഭ്യമാക്കണമെന്നും പി.കെ. സജീവ് ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മലയരയ സമുദായത്തിൽ ഉൾപ്പെട്ട രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തണം. അടച്ചിട്ടിരിക്കുന്ന കാൽനട തീർഥാടന പാതകൾ മുഴുവൻ സമയം തുറന്നു കൊടുക്കുന്ന നടപടി സ്വീകരിക്കണമെന്നും പി.കെ. സജീവ് പറഞ്ഞു.

വെള്ളപ്പൊക്കം പരിഹരിക്കാനും കാർഷിക മേഖലയിൽ ജലസമൃദ്ധി ഉണ്ടാക്കുന്നതിനുമായി മീനച്ചിൽ നദീതട പദ്ധതി നടപ്പിലാക്കണമെന്ന കർഷകപ്രതിനിധി സുരേഷ് ജേക്കബിന്റെ ആവശ്യത്തോട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. നെല്ല് വില കൃത്യമായി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന ആവശ്യത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് കേന്ദ്രം സംസ്ഥാനങ്ങളെ പരിഗണിക്കുന്നത് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 57000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് കുടിശിക കൊടുത്തുതീർക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയ ഹരിത ഗ്രഹം പദ്ധതി പോലുള്ളവ തുടർന്നും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത മൈത്രി, മതസൗഹാർദം എന്നിവ നിലനിർത്തുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അഭിനന്ദനാർഹമാണെന്നു മലങ്കര യാക്കോബായ സുറിയാനി ക്‌നാനായ ബിഷപ്പ് മാർ കുര്യാക്കോസ് സേവറിയോസ് പറഞ്ഞു. മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകളെയും അദ്ദേഹം അഭിനന്ദിച്ചു.

പാരമെഡിക്കൽ, ബിഎസ് സി നേഴ്‌സിങ് ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് നമ്മുടെ നാട്ടിൽ തന്നെ നിരവധി ജോലി സാധ്യത ഉള്ളവയാണ്. സ്വന്തമായി ആശുപത്രിയില്ലാത്ത പ്രൈവറ്റ് ഏജൻസികൾക്കും കോളേജുകൾക്കും സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സേവനമുപയോഗിച്ച് ഇത്തരം കോഴ്‌സുകൾ നൽകാൻ സാധിക്കണമെന്നു മലങ്കര യാക്കോബായ സുറിയാനി ക്‌നാനായ ബിഷപ്പ് മാർ കുര്യാക്കോസ് സേവറിയോസ് ആവശ്യപ്പെട്ടു.

സൈബർ ഇടങ്ങളിൽ ആത്മ വിശ്വാസത്തെ തകർക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നു സിനിമ സീരിയൽ താരം ഗായത്രി വർഷ പറഞ്ഞു.
റബ്ബർ വ്യാപാരികൾക്കുള്ള വില സ്ഥിരതാ പദ്ധതി ആശ്വാസകരമാണെന്നു റബർ പ്ലാൻ അസോസിയേഷൻ പ്രതിനിധി ജോർജ് വാലിയിൽ കൂരാലി പറഞ്ഞു. വില സ്ഥിരത അടുത്ത ഘട്ടത്തിൽ 170ൽ നിന്നും 200 എങ്കിലും ഉയർത്തണം. രണ്ട് ലക്ഷത്തിലധികം റബ്ബർ അധികം ഉൽപാദിപ്പിക്കാനാകും. അതിലൂടെ 3000 കോടി രൂപ കർഷകലേക്ക് എത്തിച്ചേരും. പുതിയ രജിസ്‌ട്രേഷൻ കാലാവധി നവംബർ 30ന് അവസാനിക്കും. ഇത് രണ്ടുമാസത്തേക്ക് നീട്ടി കിട്ടണം. വെല്ലൂർ റബ്ബർ ഫാക്ടറി പ്രവർത്തനം വേഗത്തിലാക്കാൻ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം മുമ്പ് നിർത്തലാക്കിയ മിനി മീറ്റുകൾ കായികമേഖലയുടെ വികസനത്തിനായി പുനരാരംഭിക്കണമെന്നു ദ്രോണാചാര്യ അവാർഡ് ജേതാവ് കെ പി തോമസ പറഞ്ഞു. കായികരംഗത്തേക്ക് വരുന്ന കുട്ടികളെ സ്‌കൂൾ അധികൃതർ നിരുത്സാഹപ്പെടുത്തുന്നതു നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരും വി.ഐ.പികളും ഓരോ പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ആ പ്രദേശങ്ങളിലെ അനാഥരെ സന്ദർശിക്കുന്നതു നല്ലതാണെന്നു ജീവകാരുണ്യസംഘടനയായ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യു തോമസ് പറഞ്ഞു.
സെമസ്റ്റർ ഫീസ് അഞ്ചു ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥികൾക്കു ബുദ്ധിമുട്ടാണെന്നും ഇതു പരിശോധിക്കണമെന്നും എംജി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ വി ആർ രാഹുൽ ആവശ്യപ്പെട്ടു. പിഎച്ച് ഡി വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ്, ഇഗ്രാൻഡ് സമയബന്ധിതമായി ലഭിക്കാത്തത് പരിശോധിക്കണം. പുതിയ കോഴ്‌സുകൾ അനുവദിക്കുമ്പോൾ ആ കോഴ്സുകൾക്ക് പിഎസ് സി അംഗീകാരം ലഭിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ് ഇടപെടണം. പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എം ഫിൽ പോലെയുള്ള കോഴ്‌സുകൾ ഒഴിവാക്കിയ നടപടി പരിശോധിക്കണമെന്നും വി.ആർ. രാഹുൽ പറഞ്ഞു.