കേരളത്തിന്റെ കടമെടുപ്പ് പരിധി കുറവ് വരുത്തിയ കേന്ദ്ര സർക്കാർ നടപടി ഭരണഘടനയുടെ ലംഘനവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാന നിയമസഭയുടെ അധികാരം കവരുന്ന നടപടിയാണ്. ഈ ഭരണഘടന വിരുദ്ധമായ നടപടിയെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചേർത്തല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ട 1, 07500 കോടിയിലധികം രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ൽ 76, 69544 കോടിയായിരുന്നു രാജ്യത്തിന്റെ കട ബാധ്യത. 2021ൽ ഇത് 1,21, 91608 കോടിയായി. കേന്ദ്രസർക്കാർ എടുക്കുന്ന കടം എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത് എന്ന് സംബന്ധിച്ച് വ്യക്തതയില്ല. കടമായ ലഭിച്ച പണത്തിലൂടെ എന്ത് മേന്മയാണ് രാജ്യത്തിന് ലഭിച്ചത്. 2013 ൽ ആഗോള വിശപ്പ് സൂചികയിൽ 55ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ല്‍ 111-ാം സ്ഥാനത്തായി. ജനങ്ങളുടെ ഹാപ്പിനസ് ഇൻഡക്സിൽ 2013 ൽ 111-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2023 ൽ 136 ാം സ്ഥാനത്തെത്തി. രാജ്യത്തെ പിറകോട്ട് നയിക്കാനാണ് ഭീമമായ കടം കേന്ദ്രസർക്കാർ വിനിയോഗിച്ചത്. സമ്പന്നരെ അതിസമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

എന്നാൽ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ അല്ല കേരളം പിന്തുടരുന്നത്. ബദൽ സാമ്പത്തിക നയങ്ങളിലൂടെ വലിയ വികസനമാണ് കേരളം കൈവരിക്കുന്നത്. ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിൽ 0.7% മാത്രമാണ് പരമ ദരിദ്രരുള്ളത്. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന് കൃത്യമായ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നു. 2025 നവംബർ ഒന്നിന് കേരളത്തിൽ പരമ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പോലും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കൂട്ടായ്മയെയും മറികടക്കുന്ന ജനക്കൂട്ടമാണ് നവകേരള സദസ്സിൽ എത്തുന്നത്. നാട് തകരരുതെന്നും ഭാവി തലമുറ സുരക്ഷിതരാകണമെന്നും ബോധ്യമുള്ള ജനക്കൂട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ സീഡ് ഫാമിൽ ഉത്പാദിപ്പിച്ച ക്രിസ്മസ് ട്രീ മുഖ്യമന്ത്രിക്ക് വേദിയിൽ സമ്മാനമായി നൽകി. സ്വാതികൃഷ്ണ വരച്ച ചിത്രവും മുഖ്യമന്ത്രിക്ക് നൽകി.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ,  ആന്റണി രാജു, പി.രാജീവ് എന്നിവർ സംസാരിച്ചു. എ.എം. ആരിഫ് എം.പി., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.