യു.എ.ഇ. ഭരണകൂടത്തിന്റെ പ്രതിനിധികളും പ്രവാസി സമൂഹവും കേരളത്തോട് കാണിക്കുന്ന സ്‌നേഹവായ്പും താൽപര്യവും നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കിയ സന്ദർശനമായിരുന്നു ഇക്കഴിഞ്ഞത്. അഞ്ച് ദിവസക്കാലം ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്റെ പുനർനിർമിതിയെ കുറിച്ച് സംവദിക്കാൻ അവസരം ലഭിച്ചു. യു.എ.ഇ ഭരണകൂടത്തിൽ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾക്ക് നമ്മുടെ പ്രതിസന്ധിയെ കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. കേരളത്തെ രണ്ട് കയ്യും നീട്ടി സഹായിക്കാൻ അവർ ഒരുക്കമാണുതാനും. നമ്മുടെ സംസ്ഥാനവുമായി യു.എ.ഇക്കുളള സവിശേഷമായ ബന്ധത്തെക്കുറിച്ച് അടിവരയിട്ടുകൊണ്ടാണ് അവർ നമ്മുടെ പ്രതിനിധിസംഘവുമായി സംസാരിച്ചത്.

പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംസീർ വയലിൽ, രജിസ്‌ട്രേഡും അമേച്ചറുമായിട്ടുളള സംഘടനകളുടെ ഭാരവാഹികൾ, ലോകകേരളസഭ അംഗങ്ങൾ, നോർക്ക ഡയറക്ടർമാർ, സംരംഭകർ, പ്രൊഫഷണലുകൾ എന്നിങ്ങനെ ഒട്ടേറെ പേർ യു.എ.ഇ സന്ദർശനവുമായി ബന്ധപ്പെട്ട യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചു. സുപ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുമായിട്ടുളള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നതിൽ എം.എ. യൂസഫലി പ്രകടിപ്പിച്ച പാടവം ഞാൻ നന്ദിയോടെ സ്മരിക്കട്ടെ.

യു.എ.ഇ സർക്കാർ നമുക്ക് വാഗ്ദാനം ചെയ്ത തുക രഹസ്യമായ ഒരു കാര്യമല്ല. 700 കോടി രൂപയായിരുന്നു ആ വാഗ്ദാനം. ഈ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ഇതിനേക്കാൾ വലിയ തുകയുടെ സഹായം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അത്രകണ്ട് സ്‌നേഹനിർഭരമായ പ്രതികരണമാണ് കേരളത്തിന് ലഭിച്ചത്.

യു.എ.ഇയിലെ പ്രധാനപ്പെട്ട മൂന്ന് ചാരിറ്റബിൾ-ഹുമാനിറ്റേറിയൻ ഫൗണ്ടേഷനുകളുമായി വിശദമായി കൂടിക്കാഴ്ചകൾ നടന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായ്ദ് അൽ നഹ്യാന്റെ സഹോദരനും എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായ്ദ് അൽ നഹ്യാനുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ലേകത്തിലെ ഏറ്റവും വലിയ ചാരറ്റിബിൾ സ്ഥാപനങ്ങളിലൊന്നാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ്. ദുരന്തഘട്ടത്തിൽ തന്നെ റെഡ് ക്രസന്റ് സ്വന്തം നിലയ്ക്ക് കേരളത്തെ സഹായിക്കാൻ സംഭാവനകൾ സ്വീകരിച്ചിരുന്നു.

യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നാമധേയത്തിലുളള സായിദ് ചാരിറ്റബിൾ ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായും വിശദമായ ചർച്ച നടത്തി. ഫൗണ്ടേഷൻ ചെയർമാനും യു.എ.ഇ. പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. കേരള പുനർനിർമിതിയുടെ രൂപരേഖ വിശദമായി ഇരുവരും ചോദിച്ചറിഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് വിശദമായി ചർച്ചകൾ നടത്തി കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്നുളള ഉറപ്പും ലഭിച്ചു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഇബ്രാഹിം ബു-മെൽഹയുമായിട്ടായിരുന്നു മറ്റൊരു ശ്രദ്ധേയമായ കൂടിക്കാഴ്ച. ദുരന്തവാർത്ത അറിഞ്ഞയുടൻ സാധന സാമഗ്രികൾ അയച്ച ഫൗണ്ടേഷനാണിത്. ഭവനനിർമാണം ഉൾപ്പെടെയുളള കാര്യങ്ങളിൽ കേരളത്തെ അകമഴിഞ്ഞ് സഹായിക്കാൻ സന്നദ്ധമാണെന്ന് ഇവർ അറിയിക്കുകയും ചെയ്തു.

ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തിന്റെ പാലസിൽ കേരള സംഘത്തെ സ്വീകരിച്ചു. കേരളം ഒരിക്കലും കഷ്ടപ്പെടാൻ യു.എ.ഇ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അബുദാബിയിൽ നടന്ന പൊതുയോഗത്തെ പിന്നീട് അഭിസംബോധന ചെയ്ത ഇദ്ദേഹം കേരളത്തോടുളള തങ്ങളുടെ അകമഴിഞ്ഞ സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 100 മില്യൺ ഡോളറിനേക്കാൾ വലുതാണ് ശൈഖ് നഹ്യാന്റെ വാക്കുകൾ എന്ന് പറയാൻ എന്നെ പ്രേരിപ്പിച്ച ഘടകവും ഇതായിരുന്നു.

ദുബായ് ഭരണകൂടത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ക്യാബിനറ്റ് അഫയേഴ്‌സ് വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി. അവധിയായിട്ടുകൂടി വെള്ളിയാഴ്ച ദിവസം നമ്മുടെ സംഘത്തെ സ്വീകരിക്കാൻ അദ്ദേഹം ഓഫീസിലെത്തിയെന്നത് കേരളത്തോടുളള അവരുടെ മമതയാണ് കാണിക്കുന്നത്.

പ്രളയാനന്തര നിർമിതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും നടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിൽ ഒന്നാണ് മുബദല. മുപ്പതിലധികം രാജ്യങ്ങളിലാണ് ഈ സ്ഥാപനം നിക്ഷേപം നടത്തിയിട്ടുളളത്. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുളള മുബദലയുടെ ചെയർമാൻ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്.

ചർച്ചയിൽ ഏയ്‌റോസ്‌പേസ് സി.ഇ.ഒ ഖാലിദ് അൽ ഖുബൈസി, പെട്രോകെമിക്കൽസ് ഡയറക്ടർ ഖൽഫാൻ സൗദ് ഖംസി, ഗവൺമെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഹിന്ദ് അൽ ഖാസിമി, എയ്‌റോസ്‌പേസ് ചീഫ് ഫൈനാൻഷ്യൽ ഓഫീസർ ശ്രീധരൻ എസ് അയ്യങ്കാർ തുടങ്ങിയവർ മുബദലയെ പ്രതിനിധീകരിച്ചു.

പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളിൽ നിക്ഷേപം നടത്താൻ മുബദല താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഇപ്പോൾ കൈക്കൊള്ളുന്ന നിക്ഷേപ അനുകൂല സമീപനത്തെക്കുറിച്ച് മുബദലയ്ക്ക് വ്യക്തമായ ധാരണകളുണ്ട്. ഇരുകൂട്ടർക്കും യോജിപ്പുളള മേഖലകളും കണ്ടെത്താൻ മുബദല ഉടൻ തന്നെ ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും.

കേരളത്തിൽ തുറമുഖ മേഖലയിൽ നിക്ഷേപമുളള ദുബായ് ഡി.പി. വേൾഡിന്റെ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘമാണ് നമ്മളുമായി ഇന്നലെ ചർച്ച നടത്തിയത്. ഇന്ത്യയിൽ ഒട്ടേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡി.പി. വേൾഡിന് ഏറ്റവും കൂടുതൽ സംതൃപ്തിയുളളത് കേരളത്തിലെ പ്രവർത്തനങ്ങളിലാണ്. കേരള സർക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക് പാർക്, ഇൻഡ്‌സട്രിയൽ പാർക്ക് തുടങ്ങി ഒട്ടേറെ മേഖലകളിൽ നിക്ഷേപം നടത്താൻ ഡി.പി. വേൾഡ് സന്നദ്ധമാണ്. നമ്മുടെ ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ അവർ വളരെ ആകൃഷ്ടരാണ്. ഈ മേഖലയിൽ അവർ ഒട്ടേറെ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്. ആഴം കുറഞ്ഞ ജലവിതാനത്തിലൂടെ സഞ്ചരിക്കാനുളള പ്രത്യേക കപ്പലുകൾ പോലും അവർ വികസിപ്പിച്ച് എടുത്തിട്ടുണ്ട്.

തിരുവനന്തപുരം മുതൽ കാസർകോഡു വരെയുളള നമ്മുടെ ജലപാതാപദ്ധതിയിൽ ഭാഗമാകാൻ അവർക്ക് അതിയായ താല്പര്യമുണ്ട്. ചരക്ക് നീക്കം സുഗമമാക്കാൻ ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കാൻ അവർ തയ്യാറാണ്. ഉടൻ തന്നെ ഒരു ഉന്നതതല സംഘത്തെ അവർ കേരളത്തിലേക്ക് അയക്കും.

കേരളത്തിൽ സ്മാർട് സിറ്റി നടപ്പിലാക്കുന്ന ദുബായ് ഹോഡിംഗ് ചെയർമാൻ അബ്ദുളള ഹബ്ബായുമായും വിശദമായ ചർച്ചകൾ നടത്താൻ അവസരം ലഭിച്ചു. സ്മാർട് സിറ്റിയുമായി ബന്ധപ്പെട്ട് അവർ ഉന്നയിച്ചിട്ടുളള കാര്യങ്ങൾ നമ്മുടെ പരിഗണനയിലാണ്. അതേ സമയം കേരളത്തിന്റെ പുനർനിർമിതിക്ക് ഒരു കമ്പനിയെന്ന നിലയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും നൽകുമെന്ന് അബ്ദുളള ഹബ്ബായി അറിയിക്കുകയുണ്ടായി.

പ്രവാസി ഇന്ത്യൻ പ്രൊഫഷണലുകളുടെ സംഘടനകളായ ഐ.ബി.പി.ജിയും ഐ.ബി.പി.സിയും അബുദാബിയിലും ദുബായിലും യഥാക്രമം വിപുലമായ ബിസിനസ്സ് മീറ്റുകൾ സംഘടിപ്പിച്ചിരുന്നു. ഷാർജയിലും മലയാളി സംരംഭകർ ഒത്തുകൂടി. പ്രൊഫഷണലുകൾക്കും സംരംഭകർക്കും നമ്മുടെ പുനർനിർമിതിയിൽ എത്ര കണ്ട് പങ്കാളിത്തം വഹിക്കാൻ കഴിയുമെന്നത് ആരായുകായിരുന്നു ഈ യോഗങ്ങളുടെ ലക്ഷ്യം. വളരെ പ്രോത്സാഹജനകമായ പ്രതികരണങ്ങളാണ് ഈ യോഗങ്ങളിലുണ്ടായത്. നവകേരള പദ്ധതിയിലെ ഓരോ മേഖലയും ഊന്നിക്കൊണ്ടുളള വിഭവസമാഹരണത്തിന് ഈ സംഘടനകൾ തയ്യാറാണ്.

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നടന്ന പൊതുപരിപാടികളിൽ സംബന്ധിച്ചത്. ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി കേരളത്തിന്റെ നവനിർമിതിക്കായി ആവേശത്തോടെയാണ് അവർ പരിപാടികളിൽ ഭാഗഭാക്കായത്. ഒരു പ്രേരണയുമില്ലാതെ നൂറുകണക്കിനാളുകൾ യോഗപരിപാടികളിൽവെച്ചു തന്നെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തത് മറക്കാനാകാത്ത അനുഭവമാണ്. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളെ കേരള നിർമിതിയിൽ കോർത്തിണക്കാനുളള പ്രതിബദ്ധതയും ഇവർ പ്രകടിപ്പിച്ചു. കേരളത്തെ തകർക്കാനോ തളർത്തോനോ കഴിയില്ലെന്ന ദൃഢപ്രതിജ്ഞയാണ് ഓരോ യോഗത്തിലും ഉയർന്നു കേട്ടത്.