ഈ യുഗത്തിന്റെ സാമൂഹിക ചാലക ശക്തിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറുകയാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ. മാവേലിക്കര  ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇഎംഎസ്‌ സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളുടെ മറ്റൊരു രൂപമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ.  സുസ്ഥിര വികസനം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക പെൻഷൻ, ലൈഫ് പദ്ധതി, അതിദാരിദ്രനിർമാർജ്ജനം, സംരംഭങ്ങൾ തുടങ്ങി ഏഴു കാര്യങ്ങളിൽ ഇന്ത്യയിൽ ഒന്നാമതാണ് കേരളം.

കേന്ദ്ര സർക്കാറിന് നടപ്പിലാക്കാൻ കഴിയാതെ പോയ ഗെയിൽ പദ്ധതി യാഥാർഥ്യമാക്കിയത് ഒന്നാം പിണറായി സർക്കാരായിരുന്നു. 2025 ൽ തീരദേശ ഹൈവേയും മലയോര ഹൈവേയും കമ്മിഷൻ ചെയ്യും. വാട്ടർ മെട്രോ, കെ-ഫോൺ, വിഴിഞ്ഞം തുറമുഖം, കൂടംകുളം പദ്ധതി തുടങ്ങിയവ യഥാർഥ്യമാക്കി.  സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് ഈ സർക്കാരിന്റെ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു ഉദാഹരണമാണ് വിവിധ ഇനങ്ങളിലായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകാനുള്ള 57,400 കോടി രൂപ.

നവകേരള സദസ്സ് നടന്ന സ്ഥലങ്ങളിലെല്ലാം കണ്ട ഒരേ ഒരു പോരായ്മ   സംഘാടകർ ഒരുക്കിയ കസേരകളും പന്തലും പോരാതെ ജനങ്ങൾ നിൽക്കുന്ന സ്ഥിതിയായിരുന്നു. അത്രക്ക് ജനസഞ്ചയമായിരുന്നു ഓരോ വേദിയിലും.   സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.
2017-ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ജനാധിപത്യ ചരിത്രത്തിൽ പുതിയ ഏട് എഴുതി ച്ചേർത്തു. 2016 തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ച പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എന്തെല്ലാം നടപ്പായി എന്നത് ജനസമക്ഷം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തു തന്നെ  ഇത് ആദ്യമായിരുന്നെന്നും മന്ത്രി പറഞ്ഞു.