നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ അപേക്ഷകളും (ഡിസംബര്‍ 22) വെള്ളിയാഴ്ച്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ക്ക് ലഭിച്ച ജില്ലയില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍, അവയുടെ സാധ്യതാ പഠനങ്ങള്‍ അതാത് വകുപ്പുകള്‍ തന്നെ നടത്തിയ ശേഷം ജില്ലാതലത്തില്‍ ഏകീകരിച്ച് കളക്ടറെ ഏല്‍പ്പിക്കണം. കാസര്‍കോട് വികസന പാക്കേജ്, എം.എല്‍.എ ഫണ്ട് എന്നിവയിലുള്‍പ്പെടുത്തിയോ ജില്ലാപഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നോ മികച്ച പദ്ധതികള്‍ നടപ്പിലാക്കാമെന്നും കളക്ടര്‍ പറഞ്ഞു.

അപേക്ഷകള്‍ തീര്‍പ്പാക്കുമ്പോള്‍ അപേക്ഷകന് ഗുണകരമായ വിധത്തിലുള്ള മറുപടികള്‍ നല്‍കണമെന്നും വകുപ്പിന് തീര്‍പ്പാക്കാന്‍ സാധിക്കാത്ത വിവരങ്ങള്‍ നല്‍കുമ്പോള്‍ സേവനം ലഭിക്കുന്ന വകുപ്പ് കൂടി അറിയിച്ചുകൊണ്ടുള്ള മറുപടികളാണ് അപേക്ഷകന് നല്‍കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവലോകനം ചെയ്യാന്‍ ഡിസംബര്‍ 23ന് കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.

നവകേരള സദസ്സ് വിവിധ വകുപ്പുകളുടെ ഫയല്‍ തീര്‍പ്പാക്കാല്‍ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി കളക്ടര്‍ വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അഡീഷണല്‍ എസ്.പി വി.ശ്യാംകുമാര്‍, എ.ഡി.എം കെ.നവീന്‍ബാബു എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു, വിവിധ വകുപ്പ് മേധാവികള്‍, താഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജില്ലയില്‍ 1370 അപേക്ഷകള്‍ തീര്‍പ്പാക്കി

ജില്ലയില്‍ 1370 അപേക്ഷകള്‍ തീര്‍പ്പാക്കി. 5541 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 7281 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 14 പരാതികള്‍ പാര്‍ക്ക് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 2005 അപേക്ഷകളില്‍ 249 എണ്ണം തീര്‍പ്പാക്കി. 791 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 910 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 28 അവ്യക്ത അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.

കാസര്‍കോട് മണ്ഡലത്തില്‍ 3476 അപേക്ഷകള്‍ ലഭിച്ചതില്‍ 300 എണ്ണം തീര്‍പ്പാക്കി. 1316 എണ്ണം പരിശോധിച്ചുവരുന്നു. 1772 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 26 അവ്യക്ത അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.

ഉദുമ മണ്ഡലത്തില്‍ ലഭിച്ച 3744 അപേക്ഷകളില്‍ 264 എണ്ണം തീര്‍പ്പാക്കി. 1256 അപേക്ഷകള്‍ പരിശോധിച്ചു വരുന്നു. 2112 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അപൂര്‍ണ്ണമായ 16 അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ച 2889 അപേക്ഷകളില്‍ 327 എണ്ണം തീര്‍പ്പാക്കി. 1019 അപേക്ഷകള്‍ പരിശോധിച്ചു വരുന്നു. 1518 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അവ്യക്തമായ 39 അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച 2590 അപേക്ഷകളില്‍ 321 എണ്ണം തീര്‍പ്പാക്കി. 1160 അപേക്ഷകള്‍ പരിശോധിച്ചു വരുന്നു. 968 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അവ്യക്തമായ 40 അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.