ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകൾക്ക് ഡിസംബർ 27 ന് തുടക്കമാകും. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ആദ്യമായി ഈ വർഷം മുതലാണ് എ.ഐ. ഉപയോഗിക്കുന്നത്.

ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡിയെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്യും. പ്രോഗ്രാമിംഗ് വിഭാഗത്തിൽ പിക്‌റ്റോബ്ലാക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, നിർമ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ തയ്യാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റവെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂൾ പരിശീലിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്ന 2174 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 1.8 ലക്ഷം അംഗങ്ങളാണുള്ളത്. സെപ്റ്റംബർ മാസം മുഴുവൻ യൂണിറ്റുകളും 60,000 കുട്ടികളെ പങ്കെടുപ്പിച്ച് സ്‌കൂൾതല ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. 163 ഉപജില്ലകളിലായി 272 ദ്വിദിന ക്യാമ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എല്ലാ ഉപജില്ലകളിലും പരിശീലന കേന്ദ്രങ്ങളും 1400 പരിശീലകരെയും സജ്ജമാക്കിയതായതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.