റോബോട്ടിക് ശസ്ത്രക്രിയ മലബാർ കാൻസർ സെന്ററിലും തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ


തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ആരംഭിച്ച റോബോട്ടിക് കാൻസർ ശസ്ത്രക്രിയ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലും തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാൻസർ രോഗികളിൽ യന്ത്രമനുഷ്യരാൽ ചെയ്യുന്ന ശസ്ത്രക്രിയ ഏറെ ഗുണകരമാണെന്നും വളരെ കൃത്യതയോടെ ചെയ്യുന്നതിനാൽ വലിയ വിജയമാണെന്നും മന്ത്രി പറഞ്ഞു.
അവയവമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംസ്ഥാന അവയവം മാറ്റിവെക്കൽ ആശുപത്രി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) ആരംഭിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കയാണെന്നും അതിനായി നോഡൽ ഓഫീസറെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എൻ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ എടക്കുടി, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ റീജ മഞ്ചക്കൽ, എ ഉമ, സരിത മുരളി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ രാജൻ, പഞ്ചായത്ത് മെമ്പർമാരായ സി പി ജലജ, ഒ പി മനോജൻ, എം കെ അബ്ദുലത്തീഫ്, അഹമ്മദ് കുമ്പളംകണ്ടി, എൻ.എച്ച്.എം പോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി, ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സുധീർ നന്ദിയും പറഞ്ഞു.

ആർദ്രം പദ്ധതിയുടെ കീഴിൽ ഇ കെ വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്.