22 വർഷം മുൻപ് വാങ്ങിയ ആറു സെന്റ് സ്ഥലം കരഭൂമിയാക്കി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഏറ്റുമാനൂർ നഗരസഭ ഇരുപത്തിയാറാം വാർഡ് പീടികപ്പറമ്പിൽ വീട്ടിൽ വത്സല ഗോപാലകൃഷ്ണനും മകൾ കെ.ജി ശ്രീകലയും.
ഗോപാലകൃഷ്ണനും ഭാര്യ വത്സല ഗോപാലകൃഷ്ണനും വാങ്ങിയ ഭൂമിയിൽ രണ്ടു പതിറ്റാണ്ട് മുമ്പ് വീടു വച്ചിരുന്നു. ഇവർക്ക് രണ്ടു പെൺ മക്കളായിരുന്നു. മകൾ കെ.ജി. ശ്രീകലയുടെ പേരിലേക്ക് വീടും സ്ഥലവും എഴുതി നൽകി. എന്നാൽ പഴയ വീട് പൊളിച്ച് പുതിയത് നിർമിക്കാൻ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തരം മാറ്റിയാലേ വായ്പ ലഭിക്കുകയുള്ളൂ എന്നു മനസിലാക്കിയത്.

തുടർന്ന് മൂന്നു വർഷമായി അപേക്ഷകൾ നൽകി തരം മാറ്റലിനായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകിയത്. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.