മലപ്പുറം ജില്ലയിലെ റോഡ് അപകട സാഹചര്യങ്ങൾ മുൻനിർത്തി നടപ്പിലാക്കേണ്ട സുരക്ഷാ മാർഗങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു.
റോഡ് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ നടപ്പിലാക്കേണ്ട സുരക്ഷാ മുൻ കരുതലുകളും നിലവിലുള്ള സാഹചര്യങ്ങളും യോഗത്തിൽ വിശകലനം ചെയ്തു.
റോഡ് സുരക്ഷ, റോഡ് നിയമങ്ങൾ സംബന്ധിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ ആർ.ടി.ഒ മുഖാന്തിരം അവബോധ ക്ലാസ് സംഘടിപ്പിക്കാനും റോഡിനു ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ്, അനധികൃത വഴിയോര കച്ചവടങ്ങൾ എന്നിവക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ഇതോടൊപ്പം സൈൻ ബോർഡുകളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കാടുകൾ നീക്കം ചെയ്യാനും റോഡ് ഗതാഗതത്തിൻ്റെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അതാത് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സ്വകാര്യ ബസ് ,ടിപ്പർ ലോറി ഡ്രൈവർമാർക്ക് അവർ ആവശ്യപ്പെടുന്നതിനുസരിച്ച് എടപ്പാളിലെ ഐ. ഡി. ടി. ആർ കേന്ദ്രത്തിൽ പരീശിലനം നൽകാമെന്ന് ആർ.ടി.ഒ അറിയിച്ചു. പരിശീലനവുമായി സഹകരിക്കാമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു.

ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ബസ് ഓപറേറ്റേസ്, ഓട്ടോ ടാക്സി, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ, പോലീസ്, ഫയർ ആന്റ് റെസ്ക്യൂ , ആർ.ടി.ഒ, എൻഫോസ്മെന്റ് ഉദ്യോഗസ്ഥർ,പി.ഡബ്ളയു.ഡി റോഡ്സ് , എൻ എച്ച്, കെ.എഫ്.ആർ.ബി, കെ.എസ്.ടി.പി എന്നിവയിലെ എക്സിക്യൂട്ടിവ് എജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.