നിലത്ത് കിടന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കകള്‍ നല്‍കി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ നവീകരിച്ചു കൊണ്ടിരിക്കുന്ന ഏഴാം വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കി എത്രയും വേഗം തുറന്ന് കൊടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ്മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന് അടിയന്തര നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ നടത്തി തിങ്കളാഴ്ച ഏഴാം വാര്‍ഡ് രോഗികള്‍ക്കായി തുറന്നു കൊടുക്കുമെന്നും നിലത്ത് കിടന്നിരുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കകള്‍ ലഭ്യമാക്കിയതായും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പണി പൂര്‍ത്തിയായതും രോഗികളെ പ്രവേശിപ്പിച്ചിട്ടില്ലാത്തതുമായ കെട്ടിടത്തില്‍ അടിയന്തര സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. നവജാത ശിശുക്കളെ നിലത്ത് കിടത്തുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്.

എസ്.എ.ടി. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ ബാഹുല്യം കൊണ്ടാണ് ഓപ്പറേഷന്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞവരില്‍ ചിലരെ നിലത്ത് കിടത്തേണ്ട സാഹചര്യം ഉണ്ടാകുന്നതെന്ന് സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇതോടൊപ്പം രോഗികള്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഏഴാം വാര്‍ഡ് നവീകരിച്ച് വരികയുമാണ്. ഏഴാം വാര്‍ഡില്‍ അറുപതോളം കിടക്കകളാണുള്ളത്. ഈ വാര്‍ഡില്‍ വരുന്ന രോഗികളെയാണ് തൊട്ടടുത്തുള്ള മൂന്ന് വാര്‍ഡുകളിലേക്ക് മാറ്റുന്നത്. അവിടെ പലപ്പോഴും കട്ടിലുകള്‍ ഇടാനുള്ള സൗകര്യം ലഭിക്കാറില്ല. മറ്റ് സ്വകാര്യ ആശുപത്രികളില്‍ നിന്നു പോലും അതീവ ഗുരുതരാവസ്ഥയിലാണ് പലരേയും എസ്.എ.ടി.യില്‍ എത്തിക്കുന്നത്. എന്നാല്‍ അവര്‍ക്കൊരാള്‍ക്കു പോലും ചികിത്സ നിഷേധിക്കാത്ത തരത്തില്‍ അഡ്മിറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന രോഗികളുടെ ബാഹുല്യം കാരണം ചിലര്‍ക്ക് അന്നേരം കിടക്ക ലഭ്യമല്ലാതെ വരുമെങ്കിലും അടിയന്തര സാഹചര്യം കണക്കാക്കിയും ഒഴിയുന്ന മുറയ്ക്കും കിടക്ക ലഭ്യമാക്കാറുണ്ട്. എസ്.എ.ടി. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. സന്ദര്‍ശക സമയങ്ങളില്‍ മാത്രമാണ് അല്‍പം തിരക്കനുഭവപ്പെടുന്നത്. എന്നാല്‍ ഇതുമൂലം രോഗികള്‍ക്ക് അണുബാധയോ മറ്റ്ബുദ്ധി മുട്ടുകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.