* ഒന്നര മാസത്തിൽ 5 കോർണിയ ട്രാൻസ്പ്ലാന്റേഷൻ
രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രി (തിരുവനന്തപുരം ജനറൽ ആശുപത്രി) ഒന്നര മാസത്തിനുള്ളിൽ അഞ്ച് കോർണിയ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തി ശ്രദ്ധ നേടി. അതിൽ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാർ കേരടോപ്ലാസ്റ്റി അഥവാ കോർണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികൾ മാത്രമായി മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയും (DSEK) അവിടെ വിജയകരമായി നടത്തിയിരിക്കുകയാണ്. അഭിമാനകരമായ നേട്ടം കൈവരിച്ച ജനറൽ ആശുപത്രിയിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കോർണിയ ട്രാൻസ്പ്ലാന്റേഷനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് ഒരുക്കി. സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ചിലവേറിയ ഈ ശസ്തക്രിയ ഒരു സർക്കാർ മേഖലയിലുള്ള ജനറൽ ആശുപത്രിയിൽ നടത്താനായി എന്നത് കേരളത്തിലെ നേത്ര ശസ്ത്രക്രിയയുടെ നിലവാരം തന്നെ ഉയർത്തുന്നതും ആരോഗ്യ വകുപ്പിന് അഭിമാനിക്കാവുന്നതുമായ നേട്ടമാണ്. കേരളത്തിന്റെ അന്ധതനിവാരണ പദ്ധതിയിൽ സുപ്രധാനമായ ഒരു ചുവടുവയ്പ്പ് കൂടിയാണിത്.
കോർണിയ സർജൻ ഡോ. രശ്മി പി. ഹരിദാസ്, ഡോ. ദിവ്യ, അനസ്‌തേഷ്യ വിദഗ്ധരായ ഡോ. അമ്പിളി, ഡോ. മധു, നഴ്‌സിഗ് ഓഫീസർമാരായ ബോബി രേവതി ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നാദിയ, നഴ്‌സിംഗ് അസിസ്റ്റന്റ് മോളി എന്നിവർ കോർണിയ സർജറിയിൽ സന്നിഹിതരായിരുന്നു.
