സാന്ത്വന പരിചരണം എല്ലാവരുടെയും അവകാശമാണെന്നും അതുറപ്പാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു. അണു കുടുംബ വ്യവസ്ഥയിൽ കിടപ്പു രോഗികളെയും പ്രായമായവരെയും പരിചരിക്കുന്നത് കുടുംബങ്ങൾക്ക് മാത്രമായി താങ്ങാനാവില്ലെന്നും സമൂഹം ഒന്നാകെ ഏറ്റെടുക്കണമെന്നും സാന്ത്വന പരിചരണ ദിനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതികൾ തയാറാക്കി ആവശ്യമായ ജീവനക്കാരെയും വാഹനവും വിട്ടുനൽകുന്നത് മാതൃകാപരമാണെന്നും കെ.വി. ബിന്ദു പറഞ്ഞു.

മറ്റുള്ളവരെ പരിചരിക്കാൻ പ്രാപ്തരായ പരമാവധി സന്നദ്ധപ്രവർത്തകരെ വാർത്തെടുക്കുന്നതിനൊപ്പം എല്ലാവരെയും പ്രാപ്തരാക്കുന്ന പരിശീലനം ഗ്രാമതലങ്ങളിൽ ആസൂത്രണം ചെയ്യുമെന്നും മുഖ്യ പ്രഭാഷണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എൻ വിദ്യാധരൻ പറഞ്ഞു.  എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രോഗീബന്ധു സംഗമങ്ങങ്ങൾ സംഘടിപ്പിച്ചു രോഗികളുടെ ആവശ്യങ്ങൾ സമഗ്രമായി വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ: റോസമ്മ സോണി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവത്കരണ റാലി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പാലിയേറ്റീവ് നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, മെഡിക്കൽ, നഴ്‌സിംഗ്, ഡെന്റൽ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.