ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായതോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ .കരുനാഗപ്പള്ളി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ഓഫീസ് മുറിയുടെയും ജീവനക്കാർക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഗതാഗത വകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉൾപ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കും. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. കഴിഞ്ഞ ഏഴര വർഷക്കാലവും പ്രതിമാസം 40 കോടി ശമ്പള ഇനത്തിലും 72 കോടി പെൻഷൻ ഇനത്തിലും സർക്കാർ ഖജനാവിൽ നിന്ന് നൽകിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധി. എന്നാൽ ഈ സാമ്പത്തിക ഞെരുക്കങ്ങൾക്ക് ഇടയിലും കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നൽകാൻ ഉള്ള വഴികളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ചിലവുകൾ ചുരുക്കാനും പാഴ്ച്ചിലവുകൾ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് സദാ സന്നദ്ധമാണ്എന്നും അദ്ദേഹം പറഞ്ഞു .

കൊല്ലം ബസ്സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും .സംസ്ഥാനത്തുടനീളം കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളും ഡിപ്പോകളും കമ്പ്യൂട്ടർ വത്കരിച്ച് ആധുനികരിക്കും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം പ്രാദേശിക റൂട്ടുകൾ ഫോർമുലേറ്റ് ചെയുന്ന ചർച്ചകൾ നടക്കുകയാണ്. ‌ അതുവഴി ചെറു വഴികളിൽ ചെറു ബസുകൾ പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനകരമാക്കാം. അതുവഴി സംരംഭകത്വം വളർത്തുക എന്നുള്ള പൊതുസർക്കാർ ലക്ഷ്യത്തിലേക്ക് എത്താനുമാകുമെന്ന് അദ്ദേഹം പറഞ്ഞു .

.സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി .എ എം ആരിഫ് എം പി ,കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ,ജനപ്രതിനിധികൾ ,രാഷ്ട്രീയകക്ഷി പ്രതിനിധികൾ ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .