അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചര്‍ച്ച. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ലോക്‌നാഥ് ബെഹ്‌റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോഴിക്കോടിന്റെ ഭാവി മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതാണ് നല്ലതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കരട് മൊബിലിറ്റി പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം ആരംഭം കുറിക്കാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ച ശേഷം അടുത്തഘട്ടം ആരംഭിക്കണമെന്നും സംയോജിത ഗതാഗത സംവിധാനം ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയിലിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്യണമെന്നും മെട്രോ റെയില്‍ നഗരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ സമീപ സ്ഥലത്തേക്ക് കൂടി വ്യാപിക്കണമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാന്‍ കഴിയുന്ന വിധം ബസ്സിന്റെ റൂട്ടുകള്‍ ഉള്‍പ്പടെ ഇതിന് അനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും അവര്‍ പറഞ്ഞു. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതില്‍ പോകാന്‍ സാധിക്കുകയും മെട്രോയില്‍ പോകാന്‍ സാധിക്കുന്നവര്‍ക്ക് അതില്‍ പോകാന്‍ സാധിക്കുന്നവിധവും മെട്രോ ഗതാഗതം പരസ്പരപൂരകമായ ഗതാഗത സംവിധാനമാകണമെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട്ടെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. മറ്റു ഗതാഗത ശ്ര്യംഖലകളെ കൂട്ടിയോജിപ്പിക്കുന്നതാകും പദ്ധതിയെന്നും കലക്ടര്‍ പറഞ്ഞു.

അനുദിനം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തിലേക്ക് ദിവസേന ഒരു ലക്ഷം വാഹനങ്ങളാണ് കടന്നു വരുന്നതെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു. റോഡില്‍ നിത്യവും നടക്കുന്ന അപകട നിരക്കുള്‍പ്പടെ പരിശോധിക്കുമ്പോള്‍ വാഹന പെരുപ്പം കുറക്കാന്‍ മെട്രോ പോലുള്ള ഗതാഗത സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. 167 ജീവനുകളാണ് കഴിഞ്ഞ വർഷം നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത്.

ചര്‍ച്ചയില്‍ പങ്കെടുത്ത് കൗണ്‍സിലര്‍മാരായ എസ് കെ അബൂബക്കര്‍, കെ സി മൊയ്തീന്‍കോയ, അഡ്വ. സിഎം ജംഷീര്‍, വി പി മനോജന്‍, എം കെ രാഘവന്‍ എം.പിയുടെ പി എ കെ ശ്രീകാന്ത്, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, ടൗണ്‍ പ്ലാനര്‍ ഗിരീഷ്‌കുമാര്‍, ഡിസിപി അനൂജ് പലിവാള്‍, എന്‍ ഐ ടി ആര്‍കിടെക്ച്ചര്‍ ഫിറോസ് എന്നിവര്‍ സംസാരിച്ചു.