പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും : മന്ത്രി

പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . വികസനക്ഷേമ പദ്ധതികള്‍ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തിവരുന്നു. മറ്റ് സംസ്ഥാനങ്ങളെക്കാളും മുന്നില്‍ എത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി പ്ലാനിങ് കോണ്‍ട്രാക്ട് സംവിധാനം കൊണ്ടുവരാന്‍ നമുക്ക് സാധിച്ചു. മലയോര ഹൈവേയുടെ പ്രവര്‍ത്തനം കാര്‍ഷിക മേഖലാ ടൂറിസത്തിന് കൂടുതല്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.റോഡിന്റെ ശിലാസ്ഥാപന അനാച്ഛദനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍കുടി, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്നതും കൊന്നത്തടി വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ ഈ റോഡിന് കഴിഞ്ഞ ബജറ്റിലാണ് ആറുകോടി രൂപ അനുവദിച്ചത്. പണിക്കന്‍കുടിയില്‍ നിന്ന് ആരംഭിച്ച് അഞ്ചുമുക്ക് വഴി ചെമ്പകപ്പാറയില്‍ എത്തിച്ചേരുന്ന റോഡാണ് ഇത് . 5.025 കിലോമീറ്ററാണ് റോഡിന്റെ നീളം.

റോഡിന്റെ ആദ്യത്തെ 2.1 കി.മീ ദൂരവും അവസാനത്തെ 0.70 കി.മീ ദൂരവും വിവിധ പദ്ധതികളിലായി ടാറിങ് നടത്തിയിരുന്നു. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി, കലുങ്കുകള്‍ എന്നിവയുടെ നിര്‍മാണം, വീതി കൂട്ടല്‍ തുടങ്ങിയവ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു. ആവശ്യമുള്ള ഭാഗങ്ങളില്‍ ഐറിഷ് ഓട, റോഡ് സുരക്ഷയ്ക്കുളള ക്രഷ് ബാറിയര്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.

പരിപാടിയില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി മല്‍ക്ക , മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.