മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. ഒമ്പത് മാസത്തെ ഇടവേളക്കു ശേഷമാണ് ചെമ്പ്രാപീക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ശക്തമായ വേനലിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്‍ കഴിഞ്ഞതോടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്‍ പിന്നീട് തുറക്കാന്‍ സാധിച്ചിരുന്നില്ല. ടൂറിസം വകുപ്പിന്റെ 1.80 കോടി രൂപ ഉപയോഗിച്ചാണ് മേപ്പാടിയില്‍ നിന്നും ചെമ്പ്രവരെയുള്ള റോഡ് പ്രവൃത്തി. അതിനിടയില്‍ കാലവര്‍ഷം ആരംഭിക്കുകയും ഇവിടേക്കുള്ള റോഡ് ഇടിഞ്ഞുതാഴുകയും ചെയ്തു. 50 മീറ്ററോളം പുതിയ പാത പുനര്‍നിര്‍മ്മിച്ചാണ് നിലവില്‍ സഞ്ചാരികളെ കടത്തിവിടുന്നത്.
അനിയന്ത്രിതമായി സന്ദര്‍ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്‍ക്കാണ് പ്രവേശനം. റോഡ് പ്രവൃത്തി പൂര്‍ത്തിയായില്ലെങ്കിലും മേപ്പാടി മുതല്‍ വനസംരക്ഷണ സമിതി ഓഫീസ് വരെ വാഹനഗതാഗതത്തിന് ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെമ്പ്രവരെയുള്ള രണ്ടു കിലോമീറ്ററില്‍ വാഹനം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ ഒരുമണിവരെയാണ് പ്രവേശനം.