ആൺകുട്ടികളെയും പെൺകുട്ടികളെയും വീടുകളിൽ സമഭാവനയോടെ വളർത്തണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
സമഭാവനയുടെ അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടായ ചർച്ചകൾ നടക്കണം. ഇത്തരം ചർച്ചകളിൽ വീട്ടിലെ സ്ത്രീകൾക്ക് അഭിപ്രായം പറയാൻ കഴിയണം. അച്ഛന്റെയും അമ്മയുടെയും വിഷമങ്ങൾ മൂടിവയ്ക്കാതെ മക്കളുമായി പങ്കുവയ്ക്കണം. മാതാപിതാക്കളുടെ വിഷമങ്ങൾ അറിഞ്ഞു വളർന്നെങ്കിലേ മക്കൾ തിരിച്ചറിവുള്ളവരായി മാറുകയുള്ളു. ആരോഗ്യകരവും അനാരോഗ്യകരവുമായ ബന്ധങ്ങൾ തിരിച്ചറിയുന്നതിന് കുട്ടികളെ പ്രാപ്തരാക്കണം. കൗമാരകാലത്തു തന്നെ കരുത്തുറ്റ മനസിന്റെ ഉടമകളായി കുട്ടികളെ മാറ്റിയെടുക്കണം. പ്രതിസന്ധികളെ നേരിടുന്നതിന് ഇത് അവരെ സജ്ജരാക്കും. നിലവിലുള്ള നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണ എല്ലാവർക്കുമുണ്ടാകണം. സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരേ പ്രതികരിക്കാനുള്ള ശേഷി പുതിയ തലമുറയ്ക്കുണ്ടാകണം- വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
പട്ടികവർഗ മേഖലയിലെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷും ലഹരിയുടെ കാണാക്കയങ്ങൾ എന്ന വിഷയം റിട്ട എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് നൊച്ചാടും അവതരിപ്പിച്ചു.