കേരളത്തിൽ നാടകത്തിന് സ്ഥിരം വേദികൾ ഒരുക്കും – മന്ത്രി സജി ചെറിയാൻ

കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിര വേദികൾ ഒരുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഥിരം നാടകവേദികളിലൂടെ നാടക കലാകാരന്മാർക്ക് സ്ഥിരമായി നാടകാവതരണം നടത്തുന്നതിനും ആസ്വാദകർക്ക് ആസ്വദിക്കുന്നതിനുമുള്ള വേദിയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. തോപ്പിൽ ഭാസിയുടെ പേരിൽ കായംകുളത്ത് നാടകത്തിനായി ഒരു സ്ഥിരം വേദിയുടെ നിർമ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വരും വർഷത്തിൽ അന്താരാഷ്ട്ര ഫോക് ലോർ ഫെസ്റ്റ് നടത്തണമെന്നാണ് സർക്കാർ ആഗ്രഹം. ലോകത്തിന് മുന്നിലേക്ക് കേരളത്തിൻ്റെ കലാരൂപങ്ങളെ എത്തിച്ച് ലോകത്തെ ഒരുമപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എത്ര പ്രയാസഘട്ടങ്ങളും സാമ്പത്തിക പ്രതിസന്ധികളും നേരിട്ടാലും കേരളത്തിൽ തുടങ്ങി വെച്ച നാടകോത്സവം മുടക്കില്ല എന്നതാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറ്റ്ഫോക്ക് എന്നത് കേവലം ഒരു നാടകോത്സവം മാത്രമല്ല, ലോകത്തെ മാനവരാശി നേരിടുന്ന സാമൂഹ്യം, രാഷ്ട്രീയം, സാംസ്കാരികം, സാമ്പത്തികം, പാരിസ്ഥിതികം തുടങ്ങിയവയെല്ലാം വിനിമയം ചെയ്യുന്ന വേദി കൂടിയാണ്. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ഫെബ്രുവരി 16 വരെ തൃശ്ശൂരിൽ അരങ്ങേറുന്ന നാടകോത്സവത്തിന് ഐക്യദാർഢ്യവും മന്ത്രി അറിയിച്ചു. നാടകോത്സവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകരെയും തൊഴിലാളികളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

കേരളത്തിൻ്റെ സാംസ്കാരിക മേഖലയിൽ നടക്കുന്ന ഏറ്റവുമധികം ഊർജ്ജം പകരുന്ന കലാ സംഗമമാണ് ഇറ്റ്ഫോക്കെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നാടകോത്സവത്തിൻ്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും മികച്ച രീതിയിലാണ് ഓരോ വർഷവും അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേദിയിൽ ഫെസ്റ്റിവൽ ബുക്ക്, ഫെസ്റ്റിവൽ ബുള്ളറ്റിൻ, ബാഗ് എന്നിവ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ഫെസ്റ്റിവൽ ബുക്ക്, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഫെസ്റ്റിവൽ ബുള്ളറ്റിൻ, കേരള ലളിത കലാ അക്കാദമി മുരളി ചീരോത്ത് ഫെസ്റ്റിവൽ ബാഗും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. സിനിമാതാരം രോഹിണിയിൽ നിന്നും ഫെസ്റ്റിവൽ ടീ ഷർട്ട് കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പി.ആർ പുഷ്പവതിയും ഏറ്റുവാങ്ങി.

പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാനായ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരവും സാമൂഹ്യ പ്രവർത്തകയുമായ രോഹിണി മുഖ്യാതിഥിയായി. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി,
സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, നാടക പ്രവർത്തകൻ എം.കെ റൈന, കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പി.ആർ പുഷ്പവതി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും കേരള സംഗീത നാടക അക്കാദമി എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ടി.ആർ അജയൻ നന്ദിയും പറഞ്ഞു.