ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ രജിസ്ട്രേഷന്‍, ലൈസന്‍സ് പരിശോധന ‘ ഓപ്പറേഷന്‍ ഫോസ്‌കോസിലി’ന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകള്‍ നാല് ദിവസം നടത്തിയ പരിശോധനകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രജിസ്ട്രേഷനില്‍ പ്രവര്‍ത്തിച്ച 40 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിലേക്ക് മാറുന്നതിനുള്ള നോട്ടീസ് നല്‍കി. 305 പരിശോധനകളാണ് സ്‌ക്വാഡ് നടത്തിയത്.

മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യസുരക്ഷാ പരിധിയില്‍ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യസംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്.

ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് പരിധിയില്‍ വന്നിട്ടും രജിസ്ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ഇടുക്കി അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.