കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തിലെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കാനും രേഖപ്പെടുത്താനും ഒരുമണിക്കൂര്‍ നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രളയശേഷം നവകേരളം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് നാളത്തെ കേരളത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്‍പങ്ങളും നമ്മുടെ സമ്പത്താക്കി മാറ്റാം എന്നതിന്റെ അടിസ്ഥാനത്തിലാണ് കാംപെയ്ന്‍ സംഘടിപ്പിക്കേണ്ടത്. അതിനു മുമ്പായി നവകേരളം സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കണം.
 കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലേഖനമായോ, ചിത്രങ്ങളായോ, കാര്‍ട്ടൂണുകളായോ ആശയം മുന്നോട്ടു വയ്ക്കാം. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാവുന്ന ഏതെങ്കിലും ഒരു മാര്‍ഗം ഇതിനായി സ്വീകരിക്കാം. അന്നുവൈകിട്ട് രക്ഷിതാക്കള്‍ക്ക് കാണാന്‍ അവസരമുണ്ടാകും വിധം കുട്ടികളുടെ സൃഷ്ടികളുടെ പ്രദര്‍ശനം ഒരുക്കുകയും ഇവയില്‍ നല്ല സൃഷ്ടികള്‍ ക്രോഡീകരിച്ച് രേഖയാക്കുകയും വേണം.
സ്‌കൂള്‍തലത്തിലെ ഏറ്റവും മികച്ച സൃഷ്ടികള്‍ ബിആര്‍സി തലത്തില്‍ പ്രൈമറി/എച്ച്എസ്/എച്ച്എസ്എസ് വിഭാഗങ്ങളിലായി  വെവ്വേറെ സമാഹരിക്കുകയും  പരമാവധി സൃഷ്ടികള്‍ വിക്കിയില്‍ അപ്ലോഡ്  ചെയ്യുകയും വേണം. മുഴുവന്‍ കുട്ടികളും കാംപെയ്നില്‍ പങ്കാളികളാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍, സമഗ്ര ശിക്ഷാ അഭിയാന്‍ പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍  നടപടി സ്വീകരിക്കും.