ജില്ലയിലെ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ട പടമല സ്വദേശി അജീഷ്, പാക്കം-വെള്ളച്ചാലില്‍ സ്വദേശി പോള്‍, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീട് സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ഭരണകൂടം ജനതക്ക് ഒപ്പമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മാനന്തവാടി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,കാര്‍ഷിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.