മൂവായിരത്തിലധികം സ്ത്രീകളുടെ സംഗമ വേദിയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി

സ്ത്രീപക്ഷ നവ കേരളത്തിന് പുതുചരിത്രമെഴുതി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി. നവ കേരള സദസ്സിന് തുടർച്ചയായി നെടുമ്പാശ്ശേരിയിൽ സംഘടിപ്പിച്ച വനിതകളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 3000ത്തിലധികം സ്ത്രീകളുടെ സംഗമ വേദിയായി നവ കേരള സ്ത്രീ സദസ്സ്.

സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിച്ച മുഖാമുഖം -നവകേരള സ്ത്രീ സദസ്സിലേക്ക് രാവിലെ 7 മുതൽ തന്നെ സ്ത്രീകളുടെ ഒഴുക്കായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു സിയാൽ കൺവെൻഷൻ സെൻ്റർ.

വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ മുതൽ സ്ത്രീകൾ വന്നുതുടങ്ങി. സ്ത്രീ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയവരുടെ പ്രഭാതത്തെ കൂടുതൽ ആവേശത്തിലാഴ്ത്തി ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ. സംഗീത സാന്ദ്രമായ പകലിനൊപ്പം എട്ട് മുതൽ രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. ജില്ലകളിൽ നിന്നും എത്തുന്നവർക്ക് സുഗമമായി രജിസ്ട്രേഷൻ നടത്താൻ 14 കൗണ്ടറുകളും ഒരുക്കിയിരുന്നു. ഇവർക്കായി കുടുംബശ്രീ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കി.

നിറഞ്ഞുനിന്ന സദസ്സിലേക്ക് സ്ത്രീകളുമായി സംവദിക്കാൻ ഒമ്പതരയോടെ മുഖ്യമന്ത്രി കടന്നുവന്നു. സമസ്ത മേഖലകളിലും സ്ത്രീകൾക്ക് തല ഉയർത്തി ജീവിക്കാൻ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിലുള്ള വനിതകൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു. അങ്ങ് തന്നെ ഇനിയും മുഖ്യമന്ത്രിയായി വരണമെന്ന് സദസിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കവെ അഭ്യർഥനകളുമുണ്ടായി.

മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, കായികതാരങ്ങങ്ങളായ ഷൈനി വിൽസൺ, മേഴ്സിക്കുട്ടൻ, എം.ഡി വത്സമ്മ, നടി ഐശ്വര്യ ലക്ഷ്മി, നിലമ്പൂർ ആയിഷ, വൈക്കം വിജയലക്ഷ്മി, ശോഭന ജോർജ്, ദിവ്യ ഗോപിനാഥ്, കെ അജിത, നിഷ ജോസ് കെ മാണി, പി കെ മേദിനി, ടെസ്റ്റി തോമസ് തുടങ്ങി ജീവിത വഴിയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച സ്ത്രീകളുടെ സാന്നിധ്യവും സദസ്സിന് കൂടുതൽ ആത്മവിശ്വാസം നൽകി.

മുഖാമുഖം പരിപാടിയുടെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്കും മുമ്പാകെ തുറന്നു സംസാരിക്കാൻ നിരവധി സ്ത്രീകളാണ് മുന്നോട്ടുവന്നത്. 56 പേർ നേരിട്ടും 527 പേർ എഴുതിയും മുഖ്യമന്ത്രിക്ക് മുന്നിൽ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു. ചോദിച്ച ഓരോ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടിയും നൽകി. സ്ത്രീകളുടെ സംഗമമായ മുഖാമുഖം സദസ്സിന് ഉച്ചയ്ക്ക് ഒന്നരയോടെ സമാപനമായി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കൽ ടീമിന്റെ പ്രവർത്തനവും സദസ്സിൽ ഉണ്ടായിരുന്നു. സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വനിതാ കമ്മീഷൻ, കുടുബശ്രീ, വനിതാ ശിശുവികസന വകുപ്പിൻ്റേത് ഉൾപ്പെടെ വിവിധ സ്റ്റാളുകളും വേദിയിലുണ്ടായി.സ്ത്രീപക്ഷ നവകേരളം എന്നപേരിൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയ ബുക്ക്ലെറ്റും എല്ലാവർക്കും ലഭ്യമാക്കി.