തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല എംആർഐ സ്‌കാനർ, ഡെക്സാ സ്‌കാനർ, ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ കെ. മുരളീധരൻ, വി. ശിവദാസൻ, സന്തോഷ് കുമാർ പി, ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

മലബാർ കാൻസർ സെന്ററിന്റെ വികസനത്തിൽ നാഴികകല്ലുകളായ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എം.സി.സിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച് ആയി ഉയർത്തിയിരുന്നു. ഉടൻ തന്നെ റോബോട്ടിക് സർജറി സജ്ജമാകും. അടുത്തിടെ എം.സി.സി. കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ നടത്തുന്ന രാജ്യത്തെ നാലാമത്തെ സർക്കാർ ആശുപത്രിയായി എം.സി.സി. മാറി. പുതിയ പദ്ധതികളിലൂടെ എം.സി.സി.യിൽ വലിയ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ‘ഡെവലപ്മെന്റ് ഓഫ് മലബാർ കാൻസർ സെന്റർ’. ഈ പദ്ധതിക്കായി 565.25 കോടി രൂപയുടെ ഭരണാനുമതിയും 398.31 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ട്. 14 നിലകളുള്ള ഈ ആശുപത്രി സമുച്ചയത്തിന് 5,52,000 ഓളം അടി വിസ്തീർണമുണ്ട്.

സാധാരണ എംആർഐയെക്കാൾ ഉയർന്ന സിഗ്നൽ ടു നോയ്‌സ് പ്രദാനം ചെയ്യുന്നതാണ് 18.5 കോടി രൂപയുടെ 3 ടെസ്ല എംആർഐ. തലച്ചോറിലുള്ള മുഴകൾ, കിമോ തെറാപ്പി, റേഡിയേഷൻ എന്നിവ കഴിഞ്ഞതിന് ശേഷമുള്ള മുഴകളുടെ പരിശോധന, ശസ്ത്രക്രിയകൾക്ക് മുമ്പുള്ള മുഴകളുടെ വിശകലനം എന്നിവയ്ക്ക് 3 ടെസ്ല എംആർഐ ഉപകാരപ്രദമാണ്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്ക് അസ്ഥി ബലപ്പെടുത്തുന്ന ചികിത്സ നൽകാൻ സഹായിക്കുന്നതാണ് 53.50 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡെക്സാ സ്‌കാനർ.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസറിന്റേയും ന്യൂറോ എൻഡോക്രൈൻ വിഭാഗത്തിൽപ്പെടുന്ന കാൻസറുകളുടേയും രോഗ നിർണയത്തിനാവശ്യമായ റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് 65 ലക്ഷത്തോളം ചെലഴിച്ചുള്ള ജെർമേനിയം ഗാലിയം ജനറേറ്റർ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കാൻസർ സെന്ററിൽ സൈക്കോ-ഓങ്കോളജി വിഭാഗത്തോട് ചേർന്ന് 7.61 ലക്ഷത്തോളം ചെലവഴിച്ച് ബയോ ഫീഡ്ബാക്ക് ഉപകരണം സജ്ജമാക്കുന്നത്. ബയോഫീഡ്ബാക്ക് ഡിവൈസ് ഉപയോഗിച്ച് മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വേദന, മനസിന്റെ സ്വാധീനത്താലുള്ള മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ കൈകാര്യംചെയ്യുവാൻ സാധിക്കും. 7.61 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഈ ഉപകരണം സജ്ജമാക്കിയത്. 1 കോടി രൂപ ചെലഴിച്ചാണ് പ്രതിദിനം 400,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന ജല ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്.