സംസ്ഥാനം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ‘അഴകേറും കേരളം’ എന്ന ശുചീകരണ യജ്ഞം 2024 ന് ജില്ലയില്‍ തുടക്കമായി. ശുചീകരണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് കൊല്ലം ബീച്ചില്‍ ഉദ്ഘാടനം ചെയ്തു. കടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉപാധികള്‍ തീരത്ത് ഉപേക്ഷിക്കുന്നത് കടലിനെയും തീരത്തെയും മലിന്യകൂമ്പാരമാക്കുന്നുവെന്നും കടയുടമകള്‍ ശ്രദ്ധയോടെ അവ കൈകാര്യം ചെയ്യണമന്നും മേയര്‍ പറഞ്ഞു. ബീച്ചിനെ സംരക്ഷിക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും കലക്ടര്‍ എന്‍ ദേവീദാസ് പറഞ്ഞു.

മേയര്‍, കലക്ടര്‍, എന്നിവരുടെ നേതൃത്വത്തില്‍ ബീച്ചും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. രാവിലെ 7.30 ന് ആരംഭിച്ച യജ്ഞത്തില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ തീരത്ത് നിന്നും ശേഖരിച്ചു ചാക്കുകളിലാക്കി. കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ ഫെല്ലോയുടെ ഉത്തരവാദിത്തത്തിലായിരുന്നു ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍.

ക്വിലോണ്‍ സെന്റര്‍ ലയന്‍സ് ക്ലബ്ബിന്റെയും കൊയിലോണ്‍ റോസസ് ലയന്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അഞ്ച് ബോട്ടില്‍ ബൂത്തുകളും തീരത്തിന് സമീപത്ത് സ്ഥാപിച്ചു. ഒന്നില്‍ 2500 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാം. കൗണ്‍സിലര്‍ ടോമി, എ ഡി എം അനില്‍, ശുചിത്വമിഷന്‍ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍,നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഐസക്, ഫാത്തിമ മാതാ കോളേജ് എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ മഞ്ജു, ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുനില്‍കുമാര്‍, ലയണ്‍സ് വിഡിജി ജെയിന്‍ സി ജോബ്, കോര്‍ഡിനേറ്റര്‍മാരായ ടിജു, അരുണ്‍, എന്‍ എസ് എസ് വോളന്റിയേഴ്‌സ്, ശുചിത്വമിഷന്‍ ആര്‍പിമാര്‍, ശുചിത്വ മിഷന്‍ വൈപിമാര്‍, ഫിഷറീസ് വകുപ്പിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ്,സീഗാര്‍ഡ്,പത്മശ്രീ അലിമണിക് ഫാന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യാനോഗ്രാഫി അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

സ്വച്ച് സര്‍വേക്ഷന്‍ 2024 സിറ്റിസണ്‍ ഫീഡ്ബാക്ക് ക്യാമ്പയിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫ്‌ലാഷ് മോബ്, ക്ലീന്‍ ഡ്രൈവ് എന്നിവയ്ക്കും തുടക്കമായി. സൈക്കിള്‍റാലി ചിത്രരചനമത്സരങ്ങള്‍, നാടന്‍പാട്ട്, ക്വിസ് പ്രോഗ്രാം എന്നിവ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.