ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും ചേര്‍ന്ന് പൂരപ്പറമ്പ് വൃത്തിയാക്കി. പൂരപ്പറമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റും എല്ലാ വഴികളിലും 50 മീറ്റര്‍ ഇടെവട്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷപിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചും അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കൊട്ടകള്‍ സ്ഥാപിച്ചും മാലിന്യശഖരണം സാധ്യമാക്കി.

മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം കച്ചവടക്കാരിലേക്കുമെത്തിച്ച് പൂരപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കി ഹരിത കര്‍മ്മ സേന മാലിന്യങ്ങള്‍ ശേഖരിച്ചു. ശരിയായ മാലിന്യസംസ്‌കരണം നടത്തേണ്ട ആവശ്യകതയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലുള്ള നല്ല അവബോധം വളര്‍ത്തുന്നതിനുമായി ഗ്രീന്‍ വളണ്ടിയേഴ്‌സ് സ്‌കോഡ് രൂപീകരിച്ച് ബോധവല്‍ക്കരണവും നല്‍കി.

വര്‍ഷങ്ങളായി വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭ പരിധിയിലെ പൂരം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം ശുചീകരണം നടത്തി വരുന്നുണ്ട്. നിരവധി പേര്‍ പങ്കെടുത്ത കേരളത്തിലെ പ്രധാന ഉത്സവമായ ഉത്രാളിക്കാവ് പൂരപ്പറമ്പ് പൂരം കഴിഞ്ഞയുടനെ ശുചീകരണം നടത്തുക എന്ന ശ്രമകരമായ ദൗത്യമാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാധ്യമാക്കിയത്. ഉത്രാളിക്കാവ് പൂരമഹിമ ഹരിതപൂരം എന്ന രീതിയിലും ലോകം ഏറ്റെടുക്കുമെന്നും ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച് നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.