സി. എം. ഒ പോർട്ടലിന്റെ നവീകരിച്ച ലാൻഡിംഗ് പേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മലയാളത്തിനൊപ്പം ഇംഗ്ളീഷ് പതിപ്പും പുതിയ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി സമർപ്പിച്ചവർക്ക് പരാതിയുടെ തത്സ്ഥിതി അറിയാനും പരാതി നിലവിലുള്ള ഓഫീസിലെ ചാർജ് ഓഫീസറുടെ വിവരങ്ങൾ അറിയാനും കഴിയും. ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിന് ലഭിച്ച അപേക്ഷകളുടെ വിവരങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിക്കുന്ന പരാതികളെ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. ധനസഹായത്തിന് ലഭിക്കുന്ന അപേക്ഷകളിൽ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളും ലഭിക്കും. ഓൺലൈനായി പരാതി സമർപ്പിക്കുന്നവരെ സഹായിക്കുന്നതിന് ഓൺലൈൻ ട്യൂട്ടോറിയൽ, പരാതി പരിഹാര സംവിധാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സർക്കുലറുകളും ലഭിച്ച പരാതികളുടെയും തീർപ്പാക്കിയവയുടെയും സ്ഥിതിവിവര കണക്കും പോർട്ടലിൽ ലഭിക്കും.

സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ എന്ന വിഭാഗവും ലാൻഡിംഗ് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നതിന് അപ്പോയിന്റ്മെന്റ് എടുക്കുന്നതിനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്നതും പരിശോധിച്ച് ധനസഹായം അനുവദിക്കുന്നതും സി. എം. ഒ പോർട്ടലിലൂടെയാണ്. ധനസഹായ അപേക്ഷകൾക്കൊപ്പം സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് ഇ ഹെൽത്ത് സോഫ്റ്റ്വെയറിലും സി. എം. ഒ പോർട്ടലിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ ഹെൽത്ത് സംവിധാനമുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് ഇ ഹെൽത്തിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് മോഡ്യൂൾ ഉപയോഗിച്ച് സർട്ടിഫിക്കറ്റ് തയ്യാറാക്കാനാകും. സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടോ നമ്പറോ അപേക്ഷയ്ക്കൊപ്പം നൽകിയാൽ ഉദ്യോഗസ്ഥർക്ക് അതിന്റെ ആധികാരികത പരിശോധിക്കാനാകും. ഇ ഹെൽത്ത് സോഫ്റ്റ്വെയർ ടീമാണ് ഇതിനുള്ള മൊഡ്യൂൾ തയ്യാറാക്കിയത്. ഡോക്ടർമാരുടെ രജിസ്ട്രേഷൻ നമ്പറും കേരള മെഡിക്കൽ കൗൺസിലിന്റെ ഡാറ്റാബേസിലെ വിവരങ്ങളും ഒത്തുനോക്കി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള സൗകര്യവും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്.