ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും പഠനങ്ങളും മറ്റു വിദഗ്ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാനുമായി ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെ.ആർ.എസ്.ഡി.എസ്) എന്ന പേരിൽ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് – നിഷ് – ഒരു ഓൺലൈൻ ജേണൽ പുറത്തിറക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

പുനരധിവാസ ശാസ്ത്രത്തിലും ഭിന്നശേഷി പഠനത്തിലും ഒരു പ്രധാന നാഴികക്കല്ലായാണ് ജേണൽ ആരംഭിക്കുന്നത്. മേഖലയിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങളും ദീർഘവീക്ഷണങ്ങളും പങ്കുവയ്ക്കാനുള്ള പ്രമുഖ വേദിയാകും ഇത്. വൈവിധ്യമാർന്ന ഉള്ളടക്കം, വിദഗ്ധരുടെ സംഭാവനകൾ, അന്തർദേശീയ നിലവാരത്തിലൂന്നിയ കർശനമായ അവലോകന പ്രക്രിയ, പ്രായോഗിക തലങ്ങൾക്ക് നൽകുന്ന പ്രാമുഖ്യം എന്നിവ ജേണലിന്റെ പ്രത്യേകതകളാകും. വിദഗ്ധർക്കും ഗവേഷകർക്കും അവരുടെ ലേഖനങ്ങൾ സൗജന്യമായി ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രസിദ്ധീകരിക്കാൻ കഴിയും.

ഭിന്നശേഷി, വിദ്യാഭ്യാസം, പുനരധിവാസ ശാസ്ത്രം എന്നിവയിലെ വിവിധ മേഖലകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജേണൽ ഊന്നൽ നൽകുക. പുനരധിവാസ ശാസ്ത്രം (ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ്, പാത്തോളജി, സൈക്കോളജി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ഓർത്തോട്ടിക്, പ്രോസ്‌മെറ്റിക്‌സ് തുടങ്ങിയവ), സ്‌പെഷ്യൽ എഡ്യൂക്കേഷൻ, അസിസ്റ്റീവ് ടെക്‌നോളജി, ഡിസെബിലിറ്റി അസസ്‌മെന്റ്‌റ്, ഡിസെബിലിറ്റി പ്രിവൻഷൻ, ഇൻക്ലൂസീവ് എജ്യുക്കേഷൻ, സോഷ്യൽ വർക്ക്, ഭിന്നശേഷിയും ലിംഗഭേദവും, ഭിന്നശേഷി നിയമനിർമാണവും നയങ്ങളും എന്നിവയ്ക്ക് ജെ.ആർ.എസ്.ഡി.എസ് പ്രാധാന്യം നൽകും. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ജേണൽ സൗജന്യമയാകും നൽകുക.