സര്‍വീസ് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി വഴി

പി.പി സുമോദ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു


കൈത്തറി മേഖലയായ കുത്താമ്പുള്ളിയില്‍നിന്നും കോയമ്പത്തൂരിലേക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു. കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തിരുവിലാമല പഞ്ചായത്തുകളിലെ യാത്രക്കാരുടെയും വ്യാപാരികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു കുത്താമ്പുള്ളി കോയമ്പത്തൂര്‍ ബസ് സര്‍വീസ്. സര്‍വീസ് ആരംഭിക്കുന്നതോടെ കുത്താമ്പുള്ളിയിലെ കൈത്തറി തൊഴിലാളികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സമയബന്ധിതമായി പ്രയാസമില്ലാതെ കോയമ്പത്തൂരില്‍ എത്തിക്കാനാകും.

രാവിലെ കുഴല്‍മന്ദം-പാലക്കാട്-കോയമ്പത്തൂര്‍ പോകുന്ന യാത്രക്കാര്‍ക്ക് സര്‍വീസ് ഉപകാരപ്രദമാകും. രാവിലെ 5.15 ന് കുത്താമ്പുള്ളിയില്‍നിന്നും ബസ് പുറപ്പെട്ട് കോട്ടായി, കുഴല്‍മന്ദം, പാലക്കാട് വഴി രാവിലെ എട്ടിന് കോയമ്പത്തൂര്‍ ഗാന്ധിപുരത്തെത്തും. വൈകിട്ട് ഏഴിന് കോയമ്പത്തൂരില്‍നിന്നും പുറപ്പെടുന്ന ബസ് പാലക്കാട് രാത്രി 8.50 നെത്തി പത്തിരിപ്പാല, ലക്കിടി, തിരുവില്വാമല വഴി കുത്താമ്പുള്ളിയില്‍ 10.10 ന് തിരിച്ചെത്തും. കുത്താമ്പുള്ളി-കോയമ്പത്തൂര്‍ 111 രൂപയും കോയമ്പത്തൂര്‍-കുത്താമ്പുളളി 102 രൂപയുമാണ് ബസ് ചാര്‍ജ്ജ്.

കോട്ടായിയില്‍ നടന്ന പരിപാടി പി.പി സുമോദ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കുഞ്ഞിലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. വിനിത, കോട്ടായി ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. ഗീത, സി. അനിത, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തംഗം രാജേഷ്, കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസര്‍ സി. നിഷില്‍, ക്ലസ്റ്റര്‍ ഓഫീസര്‍ ടി.കെ സന്തോഷ്, കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് മഹേഷ്, പാസഞ്ചര്‍ അസോസിയേഷന്‍ ചന്ദ്രശേഖരന്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.