താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്


ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരണത്തിനായി താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളെ രോഗീ സൗഹൃദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കുന്നംകുളം താലൂക്ക് മള്‍ട്ടി സെപഷ്യാലിറ്റി ആശുപത്രിയായി ഉയരുന്നതോടെ വികസന മുന്നേറ്റത്തില്‍ പുതുചരിത്രം സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് മുഖ്യാതിഥിയായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കിഫ്ബിയിലൂടെ ഫണ്ട് കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വലിയ വേലിയേറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുന്നംകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എ സി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷനായി. മുരളി പെരുനെല്ലി എം എല്‍ എ, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ അംഗം ടി കെ വാസു, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ ജെ റീന, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍, ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍കെല്‍ സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ വി പി ജാഫര്‍ ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുന്നംകുളത്തിന് സ്വപ്ന സാക്ഷാത്ക്കാരം; മികച്ച സൗകര്യങ്ങള്‍

ഒരു നൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള കുന്നംകുളം താലൂക്ക് ആശുപത്രിയുടെ വികസനമെന്ന കുന്നംകുളത്തുകാരുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. കിഫ്ബി ഫണ്ടില്‍ നിന്നും 76.50 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രി മള്‍ട്ടി സ്‌പേഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 1888 ലാണ് കുന്നംകുളം ഗവ. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. എ സി മൊയ്തീന്‍ എംഎല്‍എ മന്ത്രിയായിരിക്കെ പ്രത്യേക താല്‍പര്യമെടുത്താണ് കാലപ്പഴക്കം ചെന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും പുതിയ കെട്ടിടം നിര്‍മിക്കാനും തുക ലഭ്യമായത്.

ലോവര്‍ ഗ്രൗണ്ട് ഉള്‍പ്പെടെ ഏഴു നിലകളിലായി 145032 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 22 ഐ സി യു ബെഡ് ഉള്‍പ്പെടെ ആകെ 112 ബെഡുകളാണ് സജ്ജീകരിക്കുന്നത്. 1.35 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും 100 കെ എല്‍ ഡി ശേഷിയുള്ള എസ് ടി പിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോവര്‍ ഗ്രൗണ്ട് നിലയില്‍ സ്റ്റോര്‍, സര്‍വീസ്, മോര്‍ച്ചറി ഫയര്‍ പമ്പ് റൂം, ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍, എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, കാഷ്വാലിറ്റി, എക്‌സ്-റേ, സി ടി അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നീ ഡയഗണോസ്റ്റിക് റൂമുകളും ഒരുക്കും. ഒന്നാം നിലയില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തിനായി 10 കണ്‍സള്‍ട്ടേഷന്‍ റൂമുകളും അതിനോടനുബന്ധിച്ചുള്ള പ്രൊസീജര്‍ റൂമുകളും രണ്ടാം നിലയില്‍ 60 വാര്‍ഡ് ബെഡുകളും നാല് ഐസൊലേഷന്‍ റൂമുകളും മൂന്നാം നിലയില്‍ 12 ഐ സി യു ബെഡുകളും എട്ട് ഐസൊലേഷന്‍ റൂമുകളും 30 വാര്‍ഡ് ബെഡുകളും നാലാം നിലയില്‍ നാലു ഓപ്പറേഷന്‍ തിയേറ്ററുകളും അതിനോടനുബന്ധിച്ച് ഐ സി യു സൗകര്യത്തോടെയുള്ള പ്രേപ്പ്, പോസ്റ്റ് ഒ.പി റിക്കവറി ബെഡുകളും സജ്ജമാക്കും.
അഞ്ചാം നിലയിലായി എച്ച് വിഎസി, സി എസ് എസ് ഡി മുതലായ സേവനങ്ങളാണ് ക്രമീകരിക്കുക. കുന്നംകുളം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആധുനിക ആശുപത്രി കെട്ടിടം കുന്നംകുളം നഗരവികസനത്തിന്റെ നാഴികക്കല്ലാകും.